മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് പതിനഞ്ച് വര്‍ഷം : കൊലപാതകി മരിച്ചിട്ടും പുറംലോകമറിയാതെ പോയ ഒരു കൊലപാതകത്തിന്റെ കഥ

murder | Bignewslive

സിഡ്‌നി : വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചക്കാരനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് പതിനഞ്ച് വര്‍ഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2002ല്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം.

സിഡ്‌നിയില്‍ താമസിച്ചിരുന്ന ബ്രൂസ് റോബര്‍ട്ട്‌സ് ആണ് കൊലപാതകി. തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷെയ്ന്‍ സ്‌നെല്‍മാന്‍ എന്നയാളെ ഇയാള്‍ പതിനഞ്ച് വര്‍ഷം മുന്‍പ് വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം വീട്ടിലെ ഒരു മുറിയില്‍ മൃതദേഹം ഒളിപ്പിച്ചു. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹത്തിന് ചുറ്റും എയര്‍ ഫ്രഷ്‌നറുകളും നിരത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം 2017ല്‍ റോബര്‍ട്ട്‌സ് മരിച്ചു. എന്നാല്‍ വീടിനുള്ളിലെ മൃതദേഹത്തെപ്പറ്റി ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. പിന്നീട് 2018ല്‍ വീട് വൃത്തിയാക്കാനെത്തിയവരാണ് വീടിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്. 70തോളം എയര്‍ ഫ്രഷ്‌നറുകളാണ് മൃതദേഹത്തിന് ചുറ്റും ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് സ്‌നെല്‍മാന്‍ ആണെന്നും വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നും കണ്ടെത്തിയത്.

കവര്‍ച്ചാശ്രമത്തിനിടെ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ സ്‌നെല്‍മാന്റെ ബന്ധുക്കള്‍ ഇത് നിഷേധിച്ചിരുന്നു. ഇരുവരും നേരത്തേ പരിചയമുള്ളവരാണെന്നായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Exit mobile version