കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യ നല്‍കും

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കോവീഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര യോഗം അനുമതി നല്‍കിയിട്ടുള്ളത്.

ആറാമത് ഇന്ത്യ-നേപ്പാള്‍ ജോയിന്റ് കമ്മീഷന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ ഇന്ത്യയില്‍ നിര്‍മിച്ചതില്‍ നേപ്പാള്‍ ഇന്ത്യയെ അഭിനന്ദിച്ചതായും നേപ്പാളിലേക്ക് വാക്സിനുകള്‍ നേരത്തേ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

20 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കരാറുകള്‍ അന്തിമഘട്ടത്തിലാണ്. നേപ്പാളിനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ ലഭ്യമാക്കിയേക്കും.

അതേസമയം, ഇന്ത്യയില്‍ നാളെ മുതലാണ് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത്. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

Exit mobile version