ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ല; ട്രംപിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി മോഡി

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കുടുന്ന കാര്യം അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍. ട്രംപിന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി ഞെട്ടിയതായും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പങ്കിടാത്തതിനാല്‍ ചൈനയെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയോട് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മാധ്യമപ്രവര്‍ത്തകരായ ഫിലിപ്പ് റാക്കറും കരോള്‍ ലിയോണിംഗും ചേര്‍ന്ന് എഴുതിയ ‘എ വെരി സ്റ്റേബിള്‍ ജീനിയസ്’ എന്ന പുസത്കത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റിലെ പുലിസ്റ്റര്‍ സമ്മാനം നേടിയ മാധ്യമ പ്രവര്‍ത്തകരാണ് ഇവര്‍.

നരേന്ദ്ര മോഡിയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇന്ത്യയെക്കുറിച്ചും ചൈനയെക്കുറിച്ചും സംസാരിച്ചി തുടങ്ങിയത്. ഇതിനിടെയാണ് ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ലെന്ന് ട്രംപ് പറഞ്ഞത്. അതേസമയം ഈ കാര്യം പോലും അറിയില്ലെന്ന്

മനസ്സിലാക്കിയ മോഡി കൂടിക്കാഴ്ച മതിയാക്കി പോകാനൊരുങ്ങിയിരുന്നതായും ട്രംപിന്റെ സഹായി പറഞ്ഞിരുന്നതായി പുസ്തകത്തില്‍ പറയുന്നു. ഇദ്ദേഹം കാര്യഗൗരവമുള്ള ആളല്ലെന്നും ഇദ്ദേഹത്തെ ഒരു പങ്കാളിയായി കണക്കാക്കാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞിരുന്നതായി പുസ്തകത്തെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാഷിംഗ്ടണുമായുള്ള നയതന്ത്ര ബന്ധത്തില്‍നിന്ന് ഇന്ത്യ ഒരു പടി പിന്നോട്ട് നീങ്ങിയതായും ട്രംപിന്റെ സഹായി പറഞ്ഞതായി ഫിലിപ്പ് റാക്കറും കരോള്‍ ലിയോണിംഗും പുസ്തകത്തില്‍ കുറിച്ചു.

അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനത്തോടെ ഇന്ത്യ സര്‍ന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version