അന്ന് 15ാം വയസ്സില്‍ വിവാഹം, പെട്ടന്നു ഗര്‍ഭിണിയാകാന്‍ ബലാത്സംഗം, പ്രസവശേഷം കുഞ്ഞിന് വൈകല്യം ഇരുട്ടുനിറഞ്ഞ ഭൂതകാലം… പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ മക്കളെ പൂട്ടിയിട്ടു വളര്‍ത്തുന്ന മാതാപിതാക്കള്‍ കേള്‍ക്കണം റൂബിമാരിയുടെ ജീവിതം

മുപ്പതു വയസിനു മുകളിലുള്ളവര്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ 2016ല്‍ മിസിസ് ഗാലക്‌സി യുകെ പട്ടം ചൂടിയത് റൂബി മാരിയായിരുന്നു. പിന്നീട് അടുത്ത വര്‍ഷവും മിസിസ് ഗാലക്‌സി അന്താരാഷ്ട്രപട്ടം ചൂടാനും ഈ മുപ്പത്തഞ്ചുകാരിക്ക് സാധിച്ചു.

ലണ്ടന്‍: അന്യ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്ന പല ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും അവരുടെ മക്കളുടെ ജീവിത രീതിയില്‍ ആശങ്ക ഉണ്ടാകാറുണ്ട്. പാരമ്പര്യം സംസ്‌കാരം ഇതെല്ലാം മക്കള്‍ മറക്കുമെ എന്ന്. അതിനാല്‍ വസ്ത്ര ധാരണത്തിലും കൂട്ടുകെട്ടിലും ചില വാശി കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ വാശിയില്‍ മക്കളുടെ ജീവിതം തന്നെ പൊലിഞ്ഞെന്നു വരാം.

ഇതാ നോക്കൂ ഈ പെണ്‍കുട്ടിയുടെ ജീവിതം.. സ്വന്തം പാരമ്പര്യം വിട്ട് സായിപ്പന്മാരെ കെട്ടാതിരിക്കാന്‍ മകളെ 15ാം വയസ്സില്‍ നാട്ടില്‍ കൊണ്ടുപോയി ഏതോ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിട്ടു. ഇത് മലയാളി മാതാപിതാക്കള്‍ക്കും ഒരു പാഠമാണ്.

യുകെയില്‍ ജനിച്ചു വളര്‍ന്ന ബംഗ്ലാദേശ് വംശജയായ റൂബിമാരിക്ക് പതിനഞ്ചാം വയസില്‍ തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള ഒരാളെ കെട്ടേണ്ടി വന്നു. സ്വന്തം നാട്ടുകാരനെ തന്നെ വിവാഹം കഴിക്കണമെന്നുള്ള മാതാപിതാക്കളുടെ വാശിയിലാണ് പതിനഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ ബംഗ്ലാദേശില്‍ കൊണ്ടുപോയി റൂബിയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ പേടിപ്പെടുത്തുന്നതായിരുന്നു ഓരോ ദിവസമെന്നും റൂബി ഇപ്പോള്‍ ഓര്‍ക്കുന്നു.

തന്നെ ഗര്‍ഭിണി ആക്കുന്നതിന് വേണ്ടി ഭര്‍ത്താവ് എന്നും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റൂബി പറഞ്ഞു. എത്രയും പെട്ടെന്ന് അയാള്‍ക്ക് യുകെയിലേക്ക് എത്തുന്നതിനു വേണ്ടിയായിരുന്നു റൂബിയെ ഗര്‍ഭിണിയാക്കാന്‍ പണിപ്പെട്ടത്. ഇതിനിടെ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ ഒരാള്‍ റൂബിക്ക് ഗര്‍ഭനിരോധന ഗുളികകള്‍ എത്തിച്ചു നല്‍കിയെങ്കിലും വീട്ടുകാര്‍ അതു കൈയോടെ പിടികൂടുകയും നശിപ്പിച്ചുകളയുകയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

ശേഷം പ്രസവത്തിനായി വേല്‍സില്‍ എത്തി. എന്നാല്‍ താന്‍ ജന്മം കൊടുത്ത കുട്ടി വികലാംഗയാണെന്ന് അറിഞ്ഞതും റൂബിക്ക് കടുത്ത ഷോക്കായിരുന്നു. ഭര്‍ത്താവിന് ഹെര്‍പീസ് ഗണത്തില്‍ പെട്ട അസുഖമുണ്ടായിരുന്നതിനാല്‍ അതിന്റെ ഫലമായി കുട്ടിക്ക് വൈകല്യം സംഭവിക്കുകയായിരുന്നു. പിന്നീട് അയാളുമായുള്ള ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചു.

എന്നാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും മുകളിലൂടെ പറന്ന് റൂബി ഇന്ന് സന്തോഷത്തിന്റെ വക്കിലാണ്. മുപ്പതു വയസിനു മുകളിലുള്ളവര്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ 2016ല്‍ മിസിസ് ഗാലക്‌സി യുകെ പട്ടം ചൂടിയത് റൂബി മാരിയായിരുന്നു. പിന്നീട് അടുത്ത വര്‍ഷവും മിസിസ് ഗാലക്‌സി അന്താരാഷ്ട്രപട്ടം ചൂടാനും ഈ മുപ്പത്തഞ്ചുകാരിക്ക് സാധിച്ചു.

തന്റെ ജീവിതത്തില്‍ സംഭവിച്ച കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ റൂബിക്ക് മടിയില്ല. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് സംഭവിക്കാവുന്ന ഇത്തരം ദുരവസ്ഥകളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയാണ് റൂബിയിപ്പോള്‍. വെറും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം അതിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചനം നേടിയ ഈ സുന്ദരി ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്.

Exit mobile version