പരിക്കേറ്റ പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിയിടിച്ചു : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ : റോഡില്‍ പരിക്കേറ്റ്‌ കിടന്ന പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അമര്‍ മനീഷ് ജാരിവാല(43), ഡ്രൈവര്‍ ശ്യാം സുന്ദര്‍ എന്നിവരാണ് മരിച്ചത്. മുംബൈയില്‍ ബാന്ദ്രാ-വേര്‍ളി കടല്‍പ്പാലത്തിന് മുകളിലായിരുന്നു ദാരുണ സംഭവം.

യാത്രയ്ക്കിടെ പാലത്തില്‍ പരിക്കേറ്റ് കിടന്ന പരുന്തിനെ കണ്ട് ശ്യാമിനോട് വണ്ടി നിര്‍ത്താന്‍ ജാരിവാല ആവശ്യപ്പെടുകയും ഇതനുസരിച്ച് റോഡരികില്‍ വാഹനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പരുന്തിനടുത്തെത്തി പരിശോധിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജാരിവാല സംഭവസ്ഥലത്തും ശ്യാം സുന്ദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.

മെയ് 30ന് നടന്ന സംഭവമാണെങ്കിലും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറംലോകമറിയുന്നത്. ടാക്‌സി ഡ്രൈവര്‍ രവീന്ദ്രകുമാര്‍ ജയ്‌സ്വറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version