നാലുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി: ആല്‍ഫൈനെ കൊലപ്പെടുത്തിയിട്ടില്ല; ജോളി

കോഴിക്കോട്: കൂടത്തായിയിലെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് മുഖ്യപ്രതി ജോളി മാത്യു. സയനൈഡ് നല്‍കിയാണ് നാലുപേരെ കൊലപ്പെടുത്തിയത്. അന്നമ്മയ്ക്കും കുഞ്ഞ് ആല്‍ഫൈനും എന്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഓര്‍മ്മയില്ലെന്നാണ് ജോളി പറയുന്നത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയെ ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്താണ് കൊലപ്പെടുത്തിയത്. റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിനും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കും വൈറ്റമിന്‍ കാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കി. റോയിക്കും അന്നമ്മയുടെ സഹോദരന്‍ മഞ്ചാടി മാത്യുവിനും മദ്യത്തിലും നല്‍കി. എന്നാല്‍ ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന്റെ കൊലപാതകം ജോളി നിഷേധിച്ചു.

അതേസമയം, ”തന്നെ ഇപ്പോള്‍ പിടിച്ചത് നന്നായെന്നും അല്ലാത്തപക്ഷം കൂടുതല്‍പേരെ കൊലപ്പെടുത്തിയേനെ” എന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ആരെയും കൊല്ലാനിപ്പോള്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും എപ്പോഴാണ് തനിക്കങ്ങനെ തോന്നുകയെന്ന് പറയാന്‍ കഴിയില്ലെന്നും ജോളി മൊഴി നല്‍കി. റൂറല്‍ എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. പൊന്നാമറ്റം വീട്ടില്‍ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് മഞ്ചാടി മാത്യുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയില്‍ സിലി കൊല്ലപ്പെട്ട ദന്തല്‍ ക്ലിനിക്കിലും തെളിവെടുപ്പ് നടന്നു. ദന്തല്‍ ക്ലിനിക്കില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.

താന്‍ അധ്യാപികയാണെന്ന് ജോളി പ്രചരിപ്പിച്ച എന്‍ഐടി പരിസരത്താണ് അവസാനം തെളിവെടുപ്പ് നടന്നത്. സുലേഖയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലും സമീപത്തുള്ള പള്ളിയിലും ജോളിയെ പോലീസ് കൊണ്ടുപോയി. എന്‍ഐടിയുടെ ക്യാന്റീനില്‍ ജോളിയെ പല തവണ കണ്ടിട്ടുണെന്ന് എന്നാല്‍ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ ഭീംരാജ് പറഞ്ഞു. 100 ലേറെ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചത്.

തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയെയും പോലീസ് ചോദ്യം ചെയ്തു. എല്ലാ മരണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് രണ്ടാം പ്രതി മാത്യു പോലീസിന് മൊഴി നല്‍കി. ഇതോടെ മാത്യു കേസിലെ നിര്‍ണ്ണായഘടകമായി മാറി

2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്. 2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്റെ മകള്‍ ആല്‍ഫൈനും ഭാര്യ സിലി 2016ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്റെ തുടക്കം.

ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ് എല്ലാവരും മരിക്കുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തി. പോലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു.

Exit mobile version