കൂടത്തായി കേസിൽ വൻട്വിസ്റ്റ്: സിലിയുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം; ജോളിക്ക് കുരുക്ക് മുറുകി

വടകര: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ട കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിക്ക് കുരുക്കായി രാസപരിശോധനാ ഫലം. ശക്തമായ തെളിവുകളുടെ അഭാവത്തിൽ പോലീസിന്റെ നിഗമനത്തിൽ മാത്രം കേസ് ഒതുങ്ങുമെന്ന ഭയത്തിനിടെയാണ് വൻ വഴിതിത്രിവായി മരിച്ച സിലിയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ പോലീസിന്റെ വാദങ്ങൾക്ക് കരുത്ത് ലഭിച്ചു. സിലിയുടെ മൃതദേഹാവശിഷ്ട പരിശോധനയിൽ സോഡിയം സയനൈഡാണ് കണ്ടെത്തിയത്. കോഴിക്കോട് റീജണൽ കെമിക്കൽ ലാബിലാണ് പരിശോധന നടത്തിയത്. ഇതിന്റെ റിപ്പോർട്ട് പോലീസിന് ലഭിച്ചു. ഒരു സാംപിൾകൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലി കേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾ ലഭിച്ചതെന്ന് കോഴിക്കോട് റൂറൽ എസ്പി കെജി സൈമൺ പറഞ്ഞു.

കൂടത്തായി കൊലക്കേസുകളിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തിരുന്നുളളൂ. മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉളളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉളളിൽ ചെന്നാണെന്ന സംശയത്തെത്തുടർന്നാണ് പോലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങൾ ശേഖരിച്ചതും. ഇവയിൽ ആദ്യത്തെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്. കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്2016 ജനുവരിയിൽ.

ആൽഫൈൻ, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി പുറത്തുവരാനുളളത്.

Exit mobile version