റഫറിയെ വിമർശിച്ച സംഭവത്തിൽ മെസിക്ക് വിലക്കും പിഴയും; അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരം നഷ്ടമാകും

ലുക്വെ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനിടെ തനിക്കെതിരെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയേയും സംഘാടകരേയും വിമര്‍ശിച്ച ലയണല്‍ മെസിക്ക് പിഴയും വിലക്കും ശിക്ഷ വിധിച്ച് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസി ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. മെസിയുടെ പ്രസ്താവന അംഗീകരിക്കാനാകുന്നതല്ലെന്നും മെസിക്ക് അപ്പീലിന് അവസരമില്ലെന്നും കോണ്‍മെബോള്‍ ചൂണ്ടിക്കാട്ടി.

ഒരു മത്സരം നഷ്ടമാകുമെന്ന് ഉറപ്പായതോടെ, 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യതാ മത്സരം മെസിക്ക് കളിക്കാനാകില്ല. ചിലിക്കെതിരായ മത്സരത്തിലായിരുന്നു മെസിയുടെ നാടകീയമായ പെരുമാറ്റം. ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പെ മെസി കളം വിട്ടിരുന്നു. പിന്നീട് മത്സരത്തിന് ശേഷം റഫറിയിങ് മോശമായിരുന്നെന്ന് ആരോപിച്ച് കടുത്ത വിമര്‍ശനവുമായി മെസി രംഗത്തെത്തുകയായിരുന്നു. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനായാണ് ടൂര്‍ണമെന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും മെസി ആരോപിച്ചു. ഇതോടെ മെസ്സിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

Exit mobile version