‘ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം’; പിന്തുണയുമായി ബിസിസിഐ ഭരണസമിതി അംഗം

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും തോറ്റ് പുറത്തായതിനു പിന്നാലെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ചാണ്. ഈ ലോകകപ്പോടെ താരം വിരമിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഇന്ത്യന്‍ ടീം തോല്‍വിയടഞ്ഞതോടെ ഈ വാദങ്ങള്‍ക്ക് ശക്തി കൂടിയിട്ടുമുണ്ട്. അതേസമയം, ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചത്.

ധോണി വിരമിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ നിറയുന്നതിനിടെ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ ഭരണസമിതി അംഗം ഡയാന എഡുല്‍ജി. ധോണി ക്രിക്കറ്റില്‍നിന്ന് ഉടനൊന്നും വിരമിക്കരുതെന്ന് ഡയാന ആവശ്യപ്പെടുന്നു. ‘ധോണിക്ക് ഇനിയും ഏറെനാള്‍ കളിക്കാനാവും. യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ടീമില്‍ തുടരണം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ധോണി തന്നെയാണ്’ ഡയാന എഡുല്‍ജി പറയുന്നു.

അതേസമയം, ഏഴാമതായി മാത്രം സെമിഫൈനലില്‍ ധോണിയെ ഇറക്കിയതിനെതിരെ മുന്‍താരങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ടീം മാനേജ്‌മെന്റിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇവരോടൊപ്പം ചേര്‍ന്ന് സുനില്‍ ഗാവസ്‌കറും രംഗത്തെത്തിയിട്ടുണ്ട്.

കരുതലോടെ കളിക്കാന്‍ ധോണിയെ നേരത്തേ ഇറക്കണമായിരുന്നു. നാലാം നമ്പറില്‍ കളിച്ച് പരിചയമുള്ള അംബാട്ടി റായ്ഡുവിനെ ടീമില്‍ നിന്നും പാടെ തഴയാന്‍ പാടില്ലായിരുന്നു. റിസര്‍വ് പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഒറ്റ ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെയും സെലക്ടര്‍മാരുടെ പിഴവാണെന്നും ഗവാസ്‌കര്‍ ആഞ്ഞടിച്ചിരുന്നു.

Exit mobile version