മഴ കളിച്ചു: ഇന്ത്യാ-ന്യൂസീലന്‍ഡ് സെമി നാളെ തുടരും

മാഞ്ചസ്റ്റര്‍: ഇന്ത്യാ-ന്യൂസീലന്‍ഡ് സെമി ഫൈനല്‍ പോരാട്ടം ബുധനാഴ്ച തുടരും. മഴ മൂലം നിര്‍ത്തിവെച്ച മത്സരം റിസര്‍വ്വ് ദിനമായ ബുധനാഴ്ച വൈകീട്ട് 3 മണിക്കാണ് ആരംഭിക്കുക.

ന്യൂസിലന്‍ഡ് ഇന്നിങ്സ് തടസ്സപ്പെട്ടിടത്ത് നിന്ന് തന്നെയാണ് നാളെ കളി തുടങ്ങുക.
നാല്‍പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച അമ്പയര്‍മാരുടെ തീരുമാനം അനുസരിച്ച് മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച 46.2 ഓവര്‍ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവര്‍ കൂടിയാണ് ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ഇനി ശേഷിക്കുന്നത്. നാളെയും മഴ കളി തടസപ്പെടുത്തുകയാണെങ്കില്‍ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും.

46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു കളി തടസ്സപ്പെട്ടത്. അര്‍ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ റോസ് ടെയ്ലറുമാണ് ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Exit mobile version