കോപ്പ അമേരിക്കയില്‍ വീണ്ടും അര്‍ജന്റീനയുടെ കണ്ണീര്‍; ബ്രസീല്‍ ഫൈനലില്‍

എന്നാല്‍ ഗോളുകള്‍ വലയിലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തത് തിരിച്ചടിയായി.

ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്കയിലെ ആദ്യ സെമിഫൈനലില്‍ ബ്രസീലിന് വിജയം. സൂപ്പര്‍ ക്ലാസിക് പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. ബ്രസീലിനായി 19ാം മിനിറ്റില്‍ ഗബ്രിയല്‍ ജീസസും 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം അര്‍ജന്റീന ഏറ്റെടുത്തു. എന്നാല്‍ ഗോളുകള്‍ വലയിലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തത് തിരിച്ചടിയായി. മെസിയുടെ രണ്ടുഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി പുറത്തായി. 62ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ബ്രസീലിനെ മത്സരത്തില്‍ ഉടനീളം അര്‍ജന്റീന ഭയന്നു. ആദ്യപകുതിയില്‍ തന്നെ തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിന്റെ മികച്ച പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള അവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് മുതലാക്കാനുമായില്ല. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പന്ത് പുറത്തേക്ക് പോയത് ആരാധകര്‍ക്ക് കണ്ണീരായി.

Exit mobile version