ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി

ലോകകപ്പില്‍ ഏഴാം തവണയും ജയം! മഴ കളിച്ചിട്ടും ഇന്ത്യ തളര്‍ന്നില്ല; പാകിസ്താനെതിരെ കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: മഴ ഇടയ്ക്കിടെ വന്നു കളിച്ചിട്ടും ഇന്ത്യാ-പാക് പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി. ഇന്ത്യയ്ക്ക് ഡക്ക്‌വര്‍ത്ത് ലൂയിസ് മഴ നിയമപ്രകാരം 89 റണ്‍സിന്റെ കൂറ്റന്‍ ജയം. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ഓള്‍ഡ് ട്രഫോഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മ (140)യുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. ഇടയ്ക്ക് മഴ കയറി വന്നെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സ് പൂര്‍ണ്ണമായി. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി.

മഴ നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി വെട്ടികുറച്ചെങ്കിലും അഞ്ച് ഓവറില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുക പാകിസ്താന് അസാധ്യമായി. ഒടുവില്‍ ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് പാകിസ്താന് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാകിസ്താനെ എറിഞ്ഞിട്ടത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.

ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റില്‍ അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പുറകെയത്തിയവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പാകിസ്താനെ തോല്‍വിയിലേക്ക് നയിച്ചു.

നേരത്തെ രോഹിത്തിന്റെ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി (77), കെഎല്‍ രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു. ഈ പ്രകടനത്തോടെ പാകിസ്താനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനും രോഹിത്തിനായി. ആദ്യ സെഞ്ച്വറി കോഹ്‌ലിയുടെ പേരിലാണ്.

ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രാഹുല്‍- രോഹിത് സഖ്യം പൊളിഞ്ഞത്. പിന്നീടെത്തിയ കോഹ്‌ലിയും രോഹിത്തുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ നേരിട്ട 113-ാം പന്തില്‍ റിയാസിന് ക്യാച്ച് നല്‍കി 140 റണ്‍സെടുത്ത് രോഹിത് മടങ്ങി. മൂന്ന് സിക്‌സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

നാലാമനായി ഇറങ്ങിയ ഹാര്‍ദിക് തുടക്കം ഗംഭീരമാക്കി അധികം വൈകാതെ മടങ്ങി. 19 പന്തില്‍ 26 റണ്‍സ് നേടി മടങ്ങി. പിന്നാലെയെത്തിയ ധോണി (1)യും നിരാശനാക്കി. ഇതിനിടെ 47ാം ഓവറില്‍ മഴയെത്തി. മഴയ്ക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ കോഹ്‌ലിയും മടങ്ങി. 65 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെയാണ് കോഹ്‌ലി 77 റണ്‍സെടുത്തത്. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ( 15 പന്തില്‍ 15), കേദാര്‍ ജാദാവ് ( 8 പന്തില്‍ 9) പുറത്താവാതെ നിന്നു.

പാകിസ്താന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Exit mobile version