ഇന്ത്യയ്ക്ക് വിജയത്തുടക്കം: ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്തു

സതാംപ്ടണ്‍: പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

മുന്‍നിര തകര്‍ന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മറുവശത്ത തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി.

രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 7 പന്തില്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓണര്‍ ശിഖര്‍ ധവാനെ (8) നഷ്ടപ്പെട്ട ഇന്ത്യയുടെ തുടക്കവും പതിയെയായിരുന്നു. വിരാട് കോഹ് ലി (18), കെഎല്‍ രാഹുല്‍ (26), എംഎസ് ധോണി (34) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ രണ്ടും ഫെഹ്ലുക്വായോയെ ഒന്നും വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.

42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. നായകന്‍ ഡു പ്ലെസിസ് (38), ഫെഹ്ലുക്വായോ(34), മില്ലര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും. തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടുകയായിരുന്നു.

ചാഹലിന് പുറമെ ചാഹല്‍ ജസ്പ്രീത് ബൂമ്രയും ഭൂവനേശ്വര്‍ കുമാറും രണ്ടും വീതവും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി. നേരത്തെ തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡു പ്ലെസിയും വാന്‍ ഡെര്‍ ഡസനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ചാഹലാണ് രണ്ടുപേരെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Exit mobile version