തകര്‍പ്പന്‍ മാര്‍ജിനില്‍ ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ആതിഥേയര്‍; ദക്ഷിണാഫ്രിക്കയ്ക്ക് നിരാശ

ലണ്ടന്‍: ടോസ് വിജയിച്ചെങ്കിലും ഫീല്‍ഡിങിന് ഇറങ്ങാമെന്ന തീരുമാനം ചതിച്ചതോടെ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം ഇതോടെ ഇംഗ്ലണ്ടിന് സ്വന്തം. ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 311 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 311 റണ്‍സെടുത്തത്. എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറില്‍ 207ന് അവസാനിച്ചു.

മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറിന്റെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവരുടേയും പ്രകടനമാണ് ആതിഥേയരെ തുണച്ചത്. 89 റണ്‍സ് നേടി സ്റ്റോക്സ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു.

ക്വിന്റണ്‍ ഡി കോക്ക് (68), റാസി വാന്‍ ഡെര്‍ ദസന്‍ (50) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ടിന്റെ തീപന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. ഹാഷിം അംല (13), എയ്ഡന്‍ മാര്‍ക്രം (11), ഫാഫ് ഡുപ്ലെസി (5), ജെപി ഡുമിനി (8), ഡ്വയ്ന്‍ പ്രെട്ടോറ്യൂസ് (1), ആന്‍ഡിലെ ഫെഹ്ലുക്വായോ (24), കഗിസോ റബാദ (11), ഇമ്രാന്‍ താഹിര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുങ്കി എന്‍ഗിഡി (6) പുറത്താവാതെ നിന്നു. സ്റ്റോക്സ്, പ്ലങ്കറ്റ്, ആര്‍ച്ചര്‍ എന്നിവര്‍ക്ക് പുറമെ ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

അതേസമയം, 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച റണ്‍സ് കെട്ടിപ്പടുത്തത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (57), ജേസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ജോണി ബെയര്‍സ്റ്റോ (0), ജോസ് ബട്ലര്‍ (18), മൊയീന്‍ അലി (3), ക്രിസ് വോക്സ് (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം പ്ലങ്കറ്റ് (6), ജോഫ്ര ആര്‍ച്ചര്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. ലോകകപ്പിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ബെയര്‍സ്റ്റോയെ വീഴ്ത്തി താഹിര്‍ റെക്കോര്‍ഡുമിട്ടു. പിന്നാലെ റോയ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 106 റണ്‍സാണ് ഇംഗ്ലണ്ടിന് അടിത്തറ പാകിയത്. തുടര്‍ന്ന് മോര്‍ഗന്‍- സ്റ്റോക്സ് സഖ്യത്തിന്റെ 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച റണ്‍സ് സമ്മാനിച്ചത്. എന്നാല്‍ മോര്‍ഗന്‍ പുറത്തായ ശേഷം ബട്ലര്‍, മൊയീന്‍ അലി എന്നിവര്‍ പെട്ടന്ന് മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സ്റ്റോക്സിനെ എന്‍ഗിഡി മടക്കിയതോടെ ഇംഗ്ലണ്ട് 311ല്‍ ഒതുങ്ങി.

Exit mobile version