പരിക്ക് മാറി കേദാര്‍ ജാദവ് തന്നെ ലോകകപ്പ് കളിക്കും; പ്രതീക്ഷകള്‍ അസ്തമിച്ച് അമ്പാട്ടി റായിഡുവും ഋഷഭ് പന്തും

കേദാര്‍ ജാദവിനേറ്റ പരിക്ക് ഭേദമായതിനെ ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

മുംബൈ: ഐപിഎല്ലിനിടെ മധ്യനിര താരം കേദാര്‍ ജാദവിനേറ്റ പരിക്ക് ഭേദമായതിനെ ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഇതോടെ ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് അവസാനമായി. നേരത്തെ, തോളിന് പരിക്കേറ്റ കേദാറിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് ആശങ്കകളുണ്ടായിരുന്നു.

‘കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ടീം ഫിസിയോ പാട്രിക്കില്‍ നിന്ന് തിങ്കളാഴ്ച ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും സംതൃപ്തരാണ്. ബുധനാഴ്ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം കേദാര്‍ ഇംഗ്ലണ്ടിലേക്ക് പോകും. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ കേദാറിന്റെ സേവനം ലഭ്യമാകുമെന്നും’ മുഖ്യ സെലക്ടര്‍ വ്യക്തമാക്കി.

ഐസിസിയുടെ നിര്‍ദേശം അനുസരിച്ച് 15 അംഗ പ്രാഥമിക സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന തീയതി മെയ് 23 ആണ്. കേദാര്‍ കളിക്കുമെന്ന് ഉറപ്പായതോടെ, കേദാറിന് പകരക്കാരായി ആരാധകര്‍ മുന്നോട്ട് വെച്ചിരുന്ന പേരുകളായ അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, അക്ഷാര്‍ പട്ടേല്‍ എന്നിവരുടെ ലോകകപ്പ് മോഹം ഇതോടെ ഏറെക്കുറെ അവസാനിച്ചു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്:

വിരാട് കോഹ്‌ലി(നായകന്‍), രോഹിത് ശര്‍മ്മ(ഉപ നായകന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

Exit mobile version