ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ ഒമ്പതാം തവണയും മുത്തമിട്ട് നദാല്‍; പെണ്‍ കിരീടം പ്ലിസ്‌കോവയ്ക്ക്

സ്പാനിഷ് താരം റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടധാരണം.

ഫോറോ ഇറ്റാലികോ: അങ്ങനെ ആ ഒമ്പതാമത്തെ കപ്പും സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടധാരണം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ തകര്‍ത്താണ് ഫൈനലില്‍ നദാല്‍ വിജയിച്ച് കയറിയത്. സീസണിലെ താരത്തിന്റെ ആദ്യ കിരീടമാണ് ഇത്. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായുള്ള വിജയത്തില്‍ അതീവ ആത്മവിശ്വാസത്തിലാണ് നദാല്‍. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍ 6-0, 4-6, 6-1.

ആദ്യ സെറ്റ് ഒരു ഗെയിം പോലും വിട്ടുനല്‍കാതെ ഫിനിഷ് ചെയ്ത് സ്പാനിഷ് താരത്തിന് എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. 4-6ന് സെറ്റ് കൈപ്പിടിയിലൊതുക്കി എങ്കിലും മൂന്നാം സെറ്റില്‍ ജോകോവിച്ചിന് ഒരു പോയിന്റ് മാത്രമാണ് സ്വന്തമാക്കാനായത്. രണ്ടുമണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ കിരീടധാരണം നടത്തി. നദാലിന്റെ മുപ്പത്തിനാലാം മാസ്റ്റേഴ്സ് കിരീടം കൂടിയാണിത്.

അതേസമയം, വനിതാ വിഭാഗത്തില്‍ കരോളിന പ്ലിസ്‌കോവയാണ് കിരീടം നേടിയത്. യോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ കളിമണ്‍ കോര്‍ട്ടില്‍ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു പ്ലിസ്‌കോവയുടെ അന്തിമജയം.

Exit mobile version