മിന്നലായി പന്തും പൃഥ്വിയും; ഹൈദരാബാദിനെതിരെ ഡല്‍ഹിയ്ക്ക് രണ്ട് വിക്കറ്റ് ജയം

വിശാഖപട്ടണം: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം.

വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് ഡല്‍ഹിയ്ക്ക് നേരിടേണ്ടത്. ഖലീല്‍ അഹമ്മദെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 5 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി നേടുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടെയും 38 പന്തില്‍ 56 ഋഷഭ് പന്തിന്റെയും 21 പന്തില്‍ 49 പ്രകടനമാണ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം (17) ഷാ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ധവാന്‍ പുറത്തായതോടെ ഡല്‍ഹി പരുങ്ങലിലായി. രണ്ടാമാനായെത്തിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കും (8) കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല.

കോളിന്‍ മണ്‍റോ (14), അക്സര്‍ പട്ടേല്‍ (0) റുഥര്‍ഫോര്‍ഡ് (9) എന്നിവരെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കീമോ പോളാണ് ഹൈദരാബാദിനെ വലിയ സ്‌കോറില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്.

വൃദ്ധിമാന്‍ സാഹയെ (8) തുടക്കത്തിലെ നഷ്ടമായ ഹൈദരാബാദിനെ 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 30 റണ്‍സെടുത്ത മനീഷ് പാണ്ഡെയും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നായകന്‍ കെയ്ന്‍ വില്യംസണും (28) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

അവസാന നിമിഷം ആഞ്ഞടിച്ച വിജയ് ശങ്കറും 11 പന്തില്‍ 25, മൊഹമ്മദ് നബിയും 13 പന്തില്‍ 20 ഉം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി ബൗളര്‍മാര്‍ ശക്തമായി തിരിച്ച് വരികയായിരുന്നു. ഡല്‍ഹിക്കായി കീമോ പോളിനു പുറമെ രണ്ട് വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അമിത് മിശ്രയും ട്രെന്റ് ബോള്‍ട്ടും മികച്ച പ്രകടനം കാഴ്ചവെച്ചു.

Exit mobile version