ക്രിക്കറ്റ് ലോകത്തെ വഞ്ചിച്ച് ഷാഹിദ് അഫ്രീദി; പ്രായത്തട്ടിപ്പ് നടത്തി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി; ആദ്യത്തെ സെഞ്ച്വറി അടിക്കുമ്പോള്‍ പ്രായം പതിനാറല്ല, ഇരുപത്തിയൊന്ന്!

48 പന്തില്‍ സെഞ്ച്വറി നേടിയിരുന്ന ജയസൂര്യയുടെ റെക്കോര്‍ഡായിരുന്നു അഫ്രീദി അന്ന് മറികടന്നത്.

ദുബായ്: ആരാധക ബാഹുല്യമുള്ള ക്രിക്കറ്റ് പ്രതിഭയായ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആത്മകഥ പുറത്ത്. 37 പന്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിക്കുമ്പോള്‍ തന്റെ പ്രായം പതിനാറല്ല, 21 ആയിരുന്നെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. ‘ദ് ഗെയിം ചേഞ്ചര്‍’എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലെ ഒരു അധ്യായത്തിലാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. യഥാര്‍ത്ഥത്തില്‍ താന്‍ ജനിച്ചത് 1975ല്‍ ആണെന്നു അഫ്രീദി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മാസമോ തീയതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും പതിനേഴ് വര്‍ഷമാണ് അഫ്രീദി സ്വന്തം പേരില്‍ കൊണ്ടുനടന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ ക്രിക്കറ്റ് ലോകവും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വെട്ടിലായിരിക്കുകയാണ്.

1996ല്‍ നെയ്‌റോബിയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലാണ് അരങ്ങേറ്റ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അഫ്രീദി 37 പന്തില്‍ സെഞ്ച്വറി അടിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 48 പന്തില്‍ സെഞ്ച്വറി നേടിയിരുന്ന ജയസൂര്യയുടെ റെക്കോര്‍ഡായിരുന്നു അഫ്രീദി അന്ന് മറികടന്നത്.

എന്നാല്‍ പുസ്തകത്തിലെ അടുത്തവരികളില്‍ പിന്നേയും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വേഗമേറിയ സെഞ്ച്വറി അടിക്കുമ്പോള്‍ തനിക്ക് 19 വയസായിരുന്നു പ്രായമെന്നും അധികൃതര്‍ രേഖകളില്‍ തെറ്റായി പ്രായം രേഖപ്പെടുത്തകയായിരുന്നുവെന്നും അഫ്രീദി പറയുന്നു. അഫ്രീദി പറയുന്നതുപോലെ 1975ലാണ് ജനിച്ചതെങ്കില്‍ 1996ല്‍ അഫ്രീദിക്ക് 21 വയസെങ്കിലും പ്രായമുണ്ടാകേണ്ടതാണ്.

പാകിസ്താന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിക്കുമ്പോഴാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാന്‍ അഫ്രീദിയെ ദേശീയ ടീമിലെടുക്കുന്നത്. അഫ്രീദി പറയുന്നത് വിശ്വസിച്ചാല്‍ അണ്ടര്‍ 19 ടീമില്‍ കളിക്കാനും അഫ്രീദി ആ സമയത്ത് യോഗ്യനല്ലായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ അഫ്രീദി ജനിച്ചത് 1980ലാണ്.

Exit mobile version