ബാംഗ്ലൂരിനെ എറിഞ്ഞ് വീഴ്ത്തി ചെന്നൈ; വിജയലക്ഷ്യം 162 റണ്‍സ്

ബംഗളൂരു:ബൗളര്‍മാരുടെ കരുത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ പാര്‍ത്ഥിവ് പട്ടേലിനൊപ്പം ചെറിയ പിന്തുണകള്‍ പലരില്‍ നിന്നും ലഭിച്ചെങ്കിലും ആര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല.

ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ കോഹ്‌ലിയെ നഷ്ടമാകുമ്പോള്‍ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 9 റണ്‍സ് മാത്രമെടുത്ത് പുറത്തായ കോഹ്ലിക്ക് പിന്നാലെ ക്രീസിലെത്തിയ ഡിവില്ല്യേഴ്‌സ് നന്നായി തുടങ്ങിയെങ്കിലും ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 19 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 25 റണ്‍സായിരുന്നു എബിയുടെ സമ്പാദ്യം.

ശേഷം ക്രീസിലെത്തിയ അക്ഷ്ദീപ് നാഥിനും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 20 പന്തുകളില്‍ നിന്നും 24 റണ്‍സെടുത്ത നാഥിനെയും ജഡേജ തന്നെയാണ് വീഴ്ത്തിയത്.

36 പന്തുകളില്‍ നിന്നും തന്റെ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയ പാര്‍ത്ഥിവ് തൊട്ടടുത്ത പന്തില്‍ പുറത്തായി. 37 പന്തുകളില്‍ രണ്ട് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 53 റണ്‍സെടുത്താണ് പാര്‍ത്ഥിവ് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ 14 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസും പ്വലിയനിലേക്ക് മടങ്ങി.

അവസാന ഒവറുകളില്‍ ചില മികച്ച ഷോട്ടുകളിലൂടെ ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ച മൊയീന്‍ അലി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങി. 16 പന്തുകളില്‍ 5 ബൗണ്ടറികള്‍ സഹിതം 26 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ബാംഗ്ലൂര്‍ സ്‌കോറിന് മാന്യത നല്‍കിയത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, ഡ്വെയിന്‍ ബ്രാവൊ എന്നിവര്‍ക്കൊപ്പം ഒരു വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Exit mobile version