രാഹുലിന് അര്‍ധ സെഞ്ചുറി: രാജസ്ഥാന്‍ റോയല്‍സിന് 183 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 52 റണ്‍സാണ് രാഹുല്‍ നേടിയത്.

പതിവുപോലെ തകര്‍ത്തടിച്ചു തുടങ്ങിയ ക്രിസ് ഗെയിലിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 22 പന്തുകള്‍ നേരിട്ട ഗെയില്‍ മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 30 റണ്‍സെടുത്തു. പിന്നാലെയെത്തിയ മായങ്ക് അഗര്‍വാളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 12 പന്തില്‍ നിന്ന് രണ്ടു സിക്സും ഒരു ബൗണ്ടറിയുമടക്കം 26 റണ്‍സെടുത്ത മായങ്കിനെ ഇഷ് സോധിയാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ രാഹുല്‍ – ഡേവിഡ് മില്ലെര്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ബൗണ്ടറിയുമായി 40 റണ്‍സെടുത്ത മില്ലെര്‍ അവസാന ഓവറിലാണ് പുറത്തായത്.

അവസാന ഓവറില്‍ നാലു പന്തില്‍ നിന്ന് 17 റണ്‍സടിച്ചെടുത്ത ക്യാപ്റ്റന്‍ ആര്‍. അശ്വിനാണ് പഞ്ചാബിനെ സ്‌കോര്‍ 182-ല്‍ എത്തിച്ചത്. നിക്കോളാസ് പുരന്‍ (5), മന്‍ദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Exit mobile version