നോബോളില്‍ ഔട്ട്; അമ്പയര്‍മാരോട് കയര്‍ത്ത് ധോണി; 50 ശതമാനം മാച്ച് ഫീ പിഴ ചുമത്തി; ക്യാപ്റ്റന്‍ കൂളിന്റെ രോഷത്തില്‍ അമ്പരന്ന് ആരാധകരും

ചെന്നൈ: ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി നിയന്ത്രണം വിട്ട് കളിക്കളത്തില്‍ പെരുമാറിയ സംഭവം അധികമുണ്ടാവില്ല. എന്നാല്‍ ആരാധകരുടെ സകലപ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് സാക്ഷാല്‍ ധോണി ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തിനിടെ, അമ്പയര്‍മാരോട് ചൂടായ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ പോലും സമ്മര്‍ദ്ദത്തെ അതിജീവിച്ച് കൂളായി നില്‍ക്കുന്ന എംഎസ് ധോണി ആരാധകര്‍ക്ക് മാതൃകയാണ്. എന്നാല്‍ ഇന്നലത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിയന്ത്രണം വിട്ട ധോണി പുറത്തായതിന് ശേഷമുണ്ടായത് നാടകീയ സംഭവങ്ങള്‍.

അവസാന ഓവറില്‍ നോബോളെന്ന് തോന്നിച്ച ബെന്‍ സ്റ്റോക്‌സിന്റെ പന്ത്. ആദ്യം അമ്പയര്‍ നോബോള്‍ വിളിച്ചു എന്നാല്‍ പിന്നീട് ഇത് അനുവദിച്ചില്ല. ലെഗ് അമ്പയറുടെ നിര്‍ദ്ദേശ പ്രകാരമാണ് നോബോള്‍ അനുവദിക്കാതിരുന്നത്. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ നോബോളിന് വേണ്ടി ആദ്യം വാദിച്ചു. എന്നാല്‍ അമ്പയര്‍മാര്‍ അനുവദിക്കാന്‍ തയ്യാറായില്ല.

ഒടുവില്‍ നിയന്ത്രണം വിട്ട് അതാ വരുന്നു ധോണി! ഡഗ് ഔട്ടില്‍ നിന്ന് ധോണി ഫീല്‍ഡിലേക്ക് കയറിവന്നു, നടന്ന് നടന്ന് ക്രീസില്‍ വരെയെത്തി ശാന്തത കൈവിട്ട് അമ്പയര്‍മാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എന്നിട്ടും നോബോള്‍ അനുവദിച്ചില്ല. ഒടുവില്‍ നിരാശനായി ധോണി മടങ്ങി. ഏതായാലും മത്സരം സാന്റ്‌നറുടെ സിക്‌സറിലൂടെ ചെന്നൈ തന്നെ സ്വന്തമാക്കി. സംഭവത്തിനു പിന്നാലെ ധോണിക്ക് പിഴശിക്ഷ വിധിക്കുകയും ചെയ്തു. മാച്ച് ഫീയുടെ 50 ശതമാനം അദ്ദേഹം പിഴയടക്കണം.

Exit mobile version