ആരാധകര്‍ക്ക് ആശ്വാസം! ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉറപ്പായും ഉണ്ടാകും; ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ദുബായ്: ഐസിസി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടുമെന്നും മത്സരം ബഹിഷ്‌കരിക്കാന്‍ സാധ്യതയില്ലെന്നും ഐസിസി അറിയിച്ചു. ലോകകപ്പില്‍ എല്ലാ മത്സരത്തിലും പങ്കെടുക്കുമെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള അംഗരാജ്യങ്ങള്‍ ഐസിസിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നും ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. ഇന്ത്യ കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടപ്പെടുകയും നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമെന്നും ഐസിസി വ്യക്തമാക്കുന്നു. ടീമംഗങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡേവ് മാധ്യമങ്ങളെ അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ച ഇന്ത്യ ലോകകപ്പ് മത്സരവും ബഹിഷ്‌കരിക്കുമെന്ന സൂചന നല്‍കിയിരുന്നു. ലോകകപ്പ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 16നാണ് ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍, പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതോടെ, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ പാക് മത്സരം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

Exit mobile version