ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും വിരാമം; സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി..!

ലണ്ടന്‍: ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് അന്വേഷണ സംഘം. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈമാനിക ദുരന്ത അന്വേഷണ സംഘം ലണ്ടനിലെ ഡേവിഡ് മീന്‍സ് നേതൃത്വം നല്‍കിയ തെരച്ചില്‍ സംഘമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗ്വണ്‍സിക്ക് സമീപത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

വിവരങ്ങള്‍ താരത്തിന്റെ കുടുംബത്തെ അറിയിച്ചതായി എഎഐബി അറിയിച്ചു. നിലവില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അന്വേഷണപുരോഗതി ആശ്വാസകരമാണെന്നും ഡേവിഡ് അറിയിച്ചു. ഇന്ന് രാത്രിയോടെ സലായുടെ കുടുംബത്തെ അന്തിമ തീരുമാനം അറിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാ മധ്യേയാണ് സാല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. തെരച്ചിലില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് ഒരുവട്ടം അന്വേഷണം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് 300 കോടിയോളം പബ്ലിക്ക് ഫണ്ടിങിലൂടെ സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.

കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണിനാണ് താരത്തെ ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്ന് കാര്‍ഡിഫ് വാങ്ങിയത്. കൈലിയന്‍ എംബാപ്പെ, കാന്റെ, ഗുണ്ടോഗന്‍ എന്നിവരടക്കം 2000ല്‍പരം ഫുട്ബോള്‍ ആരാധകരാണ് തെരച്ചില്‍ പുനരാരംഭിക്കുന്നതിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

Exit mobile version