ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വിവാഹമോചിതരായി. ശിഖർ ധവാൻ നൽകിയ വിവാഹ മോചന ഹർജിയിലാണ് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി വിധിയായത്.
കുറച്ചുനാളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു അയേഷ മുഖർജിയും ധവാനും. അയേഷയിൽ നിന്ന് ക്രൂരതയും മാനസിക പീഡനങ്ങളും അനുഭവിച്ചെന്ന ശിഖർ ധവാന്റെ ഹർജിയിലെ ആരോപണങ്ങൾ ശരിവെച്ചാണ് കോടതി വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.
വിവാഹമോചന ഹർജിയിൽ ധവാൻ ഉന്നയിച്ച ആരോപണങ്ങൾ അയേഷ മുഖർജി എതിർക്കാതിരുന്നതോടെ കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് മുതൽ ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും.
അയേഷ വർഷങ്ങളോളം ഓസ്ട്രേലിയയിൽ താമസിക്കുന്നതും ഏക മകനെ അകറ്റിനിർത്തിയതും ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ നിരീക്ഷിച്ചത്. താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും ഇതിന് കോടതി അയേഷയെ കുറ്റപ്പെടുത്തുകയും ചെയ്തു.
മെൽബണിൽ കിക്ക് ബോക്സറായിരുന്നു അയേഷ. 2012ലാണ് ധവാനും അയേഷയും വിവാഹിതരായത്. ധവാനേക്കാൾ 12 വയസ് കൂടുതലുള്ള അയേഷയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. ധവാനുമായുള്ള വിവാഹബന്ധത്തിൽ 10 വയസുള്ള സൊരാവർ ധവാൻ എന്ന മകനുമുണ്ട്.
ALSO READ- ‘ഇനി ജീവിക്കാൻ താത്പര്യമില്ല, മക്കൾ ഒരിക്കലും പോലീസാകരുത്’; ഗ്രൂപ്പിൽ സന്ദേശമിട്ട് പോലീസുകാരൻ ജീവനൊടുക്കി; സമീപത്ത് ഉദ്യോഗസ്ഥരുടെ പേരെഴുതിയ കുറിപ്പ്
സൊരാവറും അയേഷയും ഓസ്ട്രേലിയൻ പൗരന്മാരാണ്. ധവാന് കരിയർ ശ്രദ്ധിക്കേണ്ടതിനാൽ സ്ഥിരമായി ഓസ്‌ട്രേലിയയിൽ താമസിക്കാൻ സാധിക്കില്ലെന്ന് അയേഷയെ അറിയിച്ചിരുന്നുവെന്നും ഇന്ത്യയിലേക്ക് മാറിത്താമസിക്കാൻ ഭാര്യ ഒരുക്കമായിരുന്നു എന്നും ധവാൻ പഖയുന്നു. എന്നാൽ, പിന്നീട് രണ്ട് പെൺകുട്ടികളുടെ സംരക്ഷണം മുൻ ഭർത്താവിന് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാൽ ഇതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് ധവാന്റെ ഹർജിയിൽ പറയുന്നത്.
ഓസ്ട്രേലിയയിൽ താൻ വാങ്ങിയ മൂന്ന് സ്വത്തുക്കളുടെ അവകാശം നൽകാൻ അയേഷ നിർബന്ധിച്ചതായും ധവാൻ ആരോപിക്കുന്നുണ്ട്. അതേസമയം, വിവാഹമോചനം അനുവദിച്ച കോടതി, ഇന്ത്യയിലും ഓസ്ട്രേലിയയിലും മകനെ കാണാൻ ധവാനെ നിർബന്ധമായും അനുവദിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ അവധിക്കാലത്ത് കുടുംബത്തോടൊപ്പം തങ്ങുന്നതിന് മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്നും കോടതി ഉത്തരവിൽ പറയുന്നു.