പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തുടര്‍ത്തോല്‍വി, ലെസ്റ്ററിനോടും തോറ്റു; ലിവര്‍പൂള്‍, യുണൈറ്റഡ്, ടോട്ടനം വിജയത്തേരില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ വീണ്ടും തോറ്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തു നിന്നും താഴോട്ട് ഇറങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ലെസ്റ്റര്‍ സിറ്റിയോടാണ് മൂന്നാം തോല്‍വി. പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ 2-1നാണ് ലെസ്റ്റര്‍ മുട്ടുകുത്തിച്ചത്. തൊട്ടു മുന്‍പത്തെ മത്സരങ്ങളില്‍ ചെല്‍സിയോടും ക്രിസ്റ്റല്‍ പാലസിനോടും സിറ്റി തോറ്റിരുന്നു. സിറ്റി താരം ഫാബിയന്‍ ഡെല്‍ഫ് കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടു.

അതേസമയം, ബോണ്‍മതിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ ബലത്തില്‍ തകര്‍ത്തടുക്കി ടോട്ടനം ഇതോടെ ലിവര്‍പൂളിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവര്‍പൂള്‍ റാങ്കിന് കോട്ടം വരാതിരിക്കാന്‍ ന്യൂകാസിലിനെ 4-0നു തകര്‍ത്താണ് സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. ഇതോടെ ലിവര്‍പൂളിന്റെ ലീഡ് ആറു പോയിന്റായി. ദെജാന്‍ ലോവ്‌റന്‍, മുഹമ്മദ് സലാ, ഷെര്‍ദാന്‍ ഷാക്കിരി, ഫാബിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയത്.

തകര്‍ച്ചയില്‍ നിന്നും പതിയെ കരകയറുന്ന യുണൈറ്റഡ് മാഞ്ചസ്റ്റര്‍ പുതിയ കോച്ച് സോള്‍ഷ്യര്‍ക്കു കീഴില്‍ രണ്ടാം ജയം കുറിച്ചു. ഹഡര്‍സ്ഫീല്‍ഡിനെ യുണൈറ്റഡ് 3-1നാണ് തോല്‍പ്പിച്ചത്. കളിയില്‍ പോള്‍ പോഗ്ബ ഇരട്ടഗോള്‍ നേടി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

Exit mobile version