ഫ്രീ കിക്ക് നല്‍കിയില്ല : റഫറിയുടെ തലയ്ക്ക് ചവിട്ടിയ ബ്രസീലിയന്‍ താരത്തിനെതിരെ വധശ്രമത്തിന് കേസ്

സാവോ പോളോ : ഫ്രീ കിക്ക് നല്‍കാത്തതിന് റഫറിയുടെ തലയ്ക്ക് ചവിട്ടിയ ബ്രസീലിയന്‍ താരത്തിനെതിരെ വധശ്രമത്തിന് കേസ്. സാവോപോളോ ഡി റിയോ ഗ്രാന്‍ഡെ ഫുട്‌ബോള്‍ താരമായ വില്യം റിബേരിയോക്കെതിരെയാണ് കേസെടുത്തത്.

തിങ്കളാഴ്ച രണ്ടാം ഡിവിഷന്‍ ടീമുകളായ സാവോപോളോ ഡി റോയോ ഗ്രാന്‍ഡെയും ഗുറാനി ഡെ വെനേസിയോ ഐറെസും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. സാവോപോളോക്ക് ഫ്രീ കിക്ക് നല്‍കാന്‍ വിസമ്മതിച്ചതിന് ഗ്രൗണ്ടില്‍ കിടന്ന റഫറി റോഡിഗ്രോ ക്രിവെല്ലാരോയെ താരം ചവിട്ടുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ റഫറിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചൊവ്വാഴ്ച ആശുപത്രി വിട്ടു.

സംഭവത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്ക്കുകയും റിബേരിയോയെ സ്‌റ്റേഡിയത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സംഭവത്തില്‍ ഖേദിക്കുന്നതായും പ്രതിയുമായുള്ള കരാര്‍ റദ്ദാക്കിയതായും സാവോപോളോ ക്ലബ്ബ് അറിയിച്ചു. ക്ലബ്ബ് 123ാം വാര്‍ഷികം ആഘോഷിച്ച ദിവസമായിരുന്നു സംഭവം. നിര്‍ത്തിവെച്ച മത്സരം അടുത്ത ചൊവ്വാഴ്ച നടക്കും.

Exit mobile version