ലാഹോർ: പാകിസ്താനിലേക്ക് വർഷങ്ങൾക്ക് ശേഷം പര്യടനത്തിനായി എത്തിയ ന്യൂസിലാൻഡ് താരങ്ങൾ മത്സരം റദ്ദാക്കി മടങ്ങിയെങ്കിലും മത്സരത്തെ സംബന്ധിച്ച ചർച്ച അവസാനിക്കുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലാൻഡ് മടങ്ങിയത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമായി കനത്ത നഷ്ടമുണ്ടാക്കിയിരുന്നു.
ഇതിൽ സുരക്ഷാജീവനക്കാരുടെ ഭക്ഷണച്ചെലവ് ഉൾപ്പടെയുള്ളതും നഷ്ടം തന്നെ. ന്യൂസിലാൻഡ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥർ കഴിച്ച ബിരിയാണിയുടെ ബില്ലാകട്ടെ 27 ലക്ഷം രൂപയെന്നാണ് കണക്കുകൾ പറയുന്നത്.
അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി മാത്രം വിന്യസിച്ചിരുന്നത്. ഒപ്പം പാകിസ്താൻ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു. ഇവർക്കെല്ലാം ഒരു ദിവസം രണ്ട് നേരം വീതമാണ് ബിരിയാണി നൽകിയിരുന്നു. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്ല് വന്നത്. വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് പാകിസ്താൻ ടീം ഇപ്പോൾ നേരിടുന്നത്.
18 വർഷത്തെ ഇടവേളക്ക് ശേഷം മൂന്നു ഏകദിനവും അഞ്ച് ട്വന്റി20യും കളിക്കാനാണ് ന്യൂസിലാൻഡ് എത്തിയിരുന്നത്.