വംശീയാധിക്ഷേപം : മാപ്പ് പറഞ്ഞ് ഡെംബലയും ഗ്രീസ്മാനും

Racism | Bignewslive

പാരിസ് : ഏഷ്യന്‍ വംശജരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫുട്‌ബോള്‍ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്റോയ്ന്‍ ഗ്രീസ്മാനും. ആരെയും വംശീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആ സംഭവം നടന്നത് ജപ്പാനിലായതിനാല്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ അധിക്ഷേപമായി കണക്കാക്കരുതെന്നും ഡെംബല പറഞ്ഞു.

ഏത് നാട്ടിലാണെങ്കിലും താന്‍ ആ രീതിയിലാണ് സംസാരിക്കുക എന്നും അടുപ്പമുള്ളവര്‍ക്കിടയില്‍ താനിങ്ങനെ ആണ് സാധാരണ പെരുമാറുന്നതെന്നുമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒസ്മാനെ പറഞ്ഞത്. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഗ്രീസ്മാന്‍ ട്വീറ്റ് ചെയ്തു.

ഹോട്ടല്‍ മുറിയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതപ്പെടുന്ന വീഡിയോയിലായിരുന്നു വിവാദ പരാമര്‍ശം. ടിവി നന്നാക്കാനെത്തിയ ജീവനക്കാരെ വ്യത്തികെട്ട മുഖങ്ങള്‍ എന്ന് വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിങ്ങള്‍ക്കിതൊക്കെ നന്നാക്കാനറിയുമോ എന്നും രാജ്യം പുരോഗമിച്ചോ എന്നുമൊക്കെ ഡെംബല ചോദിക്കുന്നുണ്ട്. ഡെംബലയുടെ വാക്കുകള്‍ കേട്ട് ഗ്രീസ്മാന്‍ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഉറവിടം ഇതുവരെ പുറത്ത് വന്നിട്ടില്ല.സംഭവത്തെത്തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ #stopasianhate എന്ന ക്യാംപെയ്‌നും ആരംഭിച്ചിരുന്നു.

Exit mobile version