അടിക്ക് തിരിച്ചടിച്ച പുരാന്റെ ഇന്നിങ്‌സ് പാഴായി; തകർന്നടിഞ്ഞ് പഞ്ചാബ്; ഹൈദരാബാദിന് 69 റൺസ് വിജയം

ദുബായ്: കിങ്‌സ് ഇലവൻ പഞ്ചാബിന് എതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 69 റൺസ് വിജയം. നിക്കോളാസ് പൂരാന്റെ അർധസെഞ്ച്വറി പ്രകടനമല്ലാതെ കാര്യമായ പ്രതിരോധം കാണിക്കാതെ പഞ്ചാബ്, ഹൈദരാബാദ് ഉയർത്തിയ 202 എന്ന വിജയലക്ഷ്യത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 16.5 ഓവറിൽ 132 റൺസിന് പഞ്ചാബ് ഇന്നിങ്‌സ് അവസാനിച്ചു. 4 ഓവർ എറിഞ്ഞ് 12 റണ്‌സ് വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനും 2 വിക്കറ്റ് വീതമെടുത്ത ഖലീൽ അഹ്മദും തങ്കരസ് നടരാജനുമാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.

പഞ്ചാബിന്റെ റൺമെഷീനുകളായ കെഎൽ രാഹുലും(11) മായങ്ക് അഗർവാളും (9)തുടക്കത്തിലേ മടങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ഒരറ്റത്ത് നിന്ന് നിക്കോളാസ് പൂരാൻ 37 പന്തിൽ 77 റൺസെടുത്ത് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും നല്ല കൂട്ടുകെട്ടുണ്ടാക്കാൻ സാധിക്കാതെ പോയതോടെ പഞ്ചാബിന് തോൽക്കേണ്ടി വരികയായിരുന്നു. തുടക്കവും ഒടുക്കവും തകർന്ന പഞ്ചാബിലെ മറ്റ് ബാറ്റ്‌സ്ന്മാർ ആരും തന്നെ രണ്ടക്കം കടന്നില്ല.

നേരത്തെ, ഓപ്പണർമാർ റൺമഴ പെയ്യിച്ചതോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൂറ്റൻ സ്‌കോർ കെട്ടിപ്പൊക്കുകയായിരുന്നു. 20 ഓവറിൽ സൺറൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് നേടുന്ന ഏറ്റവും വലിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.

തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഓപ്പണർമാരായ ജോണി ബെയർസ്‌റ്റോയും ഡേവിഡ് വാർണറുമാണ് സൺറൈസേഴ്‌സിന് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 160 റൺസിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ നേടി. ജോണി ബെയർസ്‌റ്റോ 55 പന്തുകളിൽ നിന്നും 97 റൺസും വാർണർ 40 പന്തുകളിൽ നിന്നും 52 റൺസും നേടി. ഐപിഎല്ലിൽ വാർണർ നേടുന്ന 50ാം അർധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാർണർ. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഒരു ഘട്ടത്തിൽ സ്‌കോർബോർഡ് 250 കടക്കുമെന്ന നിലയിൽ നിന്ന് 201 റൺസിലേക്ക് സൺറൈസേഴ്‌സിനെ പഞ്ചാബ് ബൗളേഴ്‌സ് ഒതുക്കുകയായിരുന്നു. പഞ്ചാബിനായി ബിഷ്‌ണോയിയും അർഷ്ദീപും മികച്ച പ്രകടനം കാഴ്ചവെച്ചു.

ട്വന്റി 20 യിൽ 9500 റൺസ് നേടുന്ന താരം എന്ന നേട്ടവും വാർണർ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ വിവിധ മത്സരങ്ങളിൽ നിന്നുമായി ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാർണറുടെ പേരിലാണ്.

Exit mobile version