ദുബായ് : ഐ പി എല്ലിൽ വീണ്ടും തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസിനെതിരെ 59 റൺസിന്റെ തോൽവിയാണു ബാംഗ്ലൂർ വഴങ്ങിയത്. ഒരു പ്ലാനിങ്ങും ഇല്ലാതെ ഡൽഹി ഉയർത്തിയ 197 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്ലി പട തോൽവി ഇരന്നു വാങ്ങുകയായിരുന്നു. ബാംഗ്ലൂര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ ഒതുങ്ങി. 43 റണ്‍സെടുത്ത വിരാട് കോഹ്ലി മാത്രമാണ് ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
വിരാട് കോഹ്ലിയെ പുറത്താക്കിയ റബാദ ബാംഗ്ലൂർ വാലറ്റത്തെയും എറിഞ്ഞിട്ടു. മധ്യനിരയ്ക്കു നിലയുറപ്പിക്കാൻ സാധിക്കാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. രണ്ടു വിക്കറ്റ് വീഴ്ത്തി അക്സർ പട്ടേലും നോർദെയും ഒരു വിക്കറ്റ് നേടി അശ്വിനും ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കി. ജയത്തോടെ എട്ടു പോയിന്റുമായി ഡൽഹി പട്ടികയിൽ ഒന്നാമതായി.
കഗസോ റബാഡ 24 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. 26 പന്തില്‍ 53 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റൊയ്നിസ് ഡല്‍ഹിക്കായി തിളങ്ങി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ഡൽഹിക്കായി ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസ് (26 പന്തിൽ 53) അര്‍ധ സെഞ്ചുറി നേടി. ഓപ്പണർമാരായ പൃഥ്വി ഷാ (23 പന്തിൽ 42), ശിഖർ ധവാൻ (28 പന്തിൽ 32), ഋഷഭ് പന്ത് (25 പന്തിൽ 37) എന്നിവരും തിളങ്ങി.