ഒറ്റയാനായി പൂജാര; ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ സെഞ്ച്വറി സ്വന്തം; തകര്‍ച്ചയില്‍ നിന്നും രക്ഷനേടി ഇന്ത്യ

ഓസീസ് മണ്ണില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച് ചേതേശ്വര്‍ പൂജാര.

അഡ്ലെയ്ഡ്: ഓസീസ് മണ്ണില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച് ചേതേശ്വര്‍ പൂജാര. കളിക്കുന്നത് ടെസ്റ്റ് ആണെന്ന് ബോധമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ നായകന്‍ കോഹ്‌ലി ഉള്‍പ്പടെയുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു പൂജാര. പരമ്പരയിലെ ആദ്യ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും. പിന്നീട് തൊട്ടതെല്ലാം പിഴച്ചു. പാഡണിഞ്ഞ് ക്രീസിലെത്തിയ മുന്‍നിരക്കാരെല്ലാം വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിക്കുകയായിരുന്നു. ഇതോടെ രണ്ടാംദിനത്തോടെ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടം. നേടിയത് 250 റണ്‍സ്.

ആദ്യദിനം ഇന്ത്യ നേടിയതില്‍ പകുതിയോളം റണ്‍സും സ്‌കോര്‍ ചെയ്തത് ചേതേശ്വര്‍ പൂജാര എന്ന ഒറ്റയാനായിരുന്നു. 123 റണ്‍സ് നേടിയ പൂജാര ഒന്‍പതാമനായി റണ്‍ഔട്ടായതോടെ മറ്റൊന്നും ചെയ്യാന്‍ പിന്നാലെ എത്തിയവര്‍ക്ക് ഉണ്ടായിരുന്നില്ല. ക്ഷമ മുഖമുദ്രയാക്കിയാണ് പൂജാര ക്രീസില്‍ നിന്നത്. ഫലം കരിയറിലെ 16-ാം സെഞ്ചുറിയും ഓസ്‌ട്രേലിയയിലെ ആദ്യ സെഞ്ചുറിയും ടെസ്റ്റില്‍ 5,000 റണ്‍സും സ്‌കോര്‍ ചെയ്യാന്‍ പൂജാരയ്ക്കായി. ഏഴ് ഫോറും രണ്ടു സിക്‌സും നേടി 123 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.

ആറ് റണ്‍സോടെ ക്രീസിലുള്ള മുഹമ്മദ് ഷമിക്ക് കൂട്ടായി നാളെ ജസ്പ്രീത് ബൂംറ ബാറ്റിംഗിനെത്തും. അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് അധികം മുന്നോട്ടുപോവില്ല.

കെഎല്‍രാഹുല്‍ (2), മുരളി വിജയ് (11), വിരാട് കോഹ്ലി (3), അജിങ്ക്യ രഹാനെ (13), രോഹിത് ശര്‍മ (37) എന്നിവരാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഇതില്‍ രോഹിതിന് മികച്ച തുടക്കവും ഭാഗ്യവും തുണയുണ്ടായിട്ടും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകാനായില്ല. ഒരുവശത്ത് വിക്കറ്റുകള്‍ വലിച്ചെറിയാന്‍ ഇന്ത്യക്കാര്‍ മത്സരിച്ചപ്പോള്‍ മറുവശത്ത് പൂജാര അടിയുറച്ചു തന്നെ നിന്നു.

ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

Exit mobile version