മുംബൈ: ക്രിക്കറ്റ് പ്രേമികളേയും നിരാശപ്പെടുത്തി കൊവിഡ് മത്സരങ്ങളെ ബാധിച്ചെങ്കിലും ഇനി വരാനിരിക്കുന്നത് സന്തോഷ വാർത്ത മാത്രമെന്ന് സൂചന നൽകി ബിസിസിഐ. മഹാമാരി കാരണം അനന്തമായി നീണ്ട ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മാമാങ്കം (ഇന്ത്യൻ പ്രീമിയർ ലീഗ്) സെപ്റ്റംബറിൽ യുഎഇയിൽ വെച്ച് നടത്താനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന് നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന അനൗദ്യോഗിക സ്ഥിരീകരണങ്ങൾ.
അടുത്ത ആഴ്ച കൂടുന്ന ഐപിഎൽ ഗവേർണിങ് മീറ്റിങ്ങിനി ശേഷമായിരിക്കും ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കുക. ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത് ഐപിഎൽ നടത്താനാവുമെന്ന് നേരത്തെ ബിസിസിഐ സൂചന നൽകിയിരുന്നു. ലോകകപ്പ് മാറ്റിവെക്കാൻ ഐസിസി തീരുമാനിച്ചതോടെ ഐപിഎൽ ഈ കാലയളവിൽ യുഎഇയിൽ നടത്താൻ തീരുമാനമായിരിക്കുകയിരുന്നു.
പ്രീമിയർ ലീഗ് ഈ വർഷം നടന്നില്ലെങ്കിൽ ബിസിസിഐക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഏകദേശം 12000 കോടി രൂപയുടെ നഷ്ടമെങ്കിലും ബിസിസിഐ നേരിടേണ്ടി വരും.