വിലക്ക് നേരിട്ട കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ശ്രീശാന്ത്

കൊച്ചി: മലയാളികൾക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുകയും പിന്നീട് ആജീവനാന്ത വിലക്ക് ലഭിക്കുകയും ചെയ്ത ക്രിക്കറ്റർ എസ് ശ്രീശാന്ത് ഒടുവിൽ വിലക്ക് ഏഴുവർഷമാക്കി കുറച്ചതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ക്രിക്കറ്റ് ലോകത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിനിടെ താൻ വിലക്ക് നേരിട്ട കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

ക്രിക്കറ്റിൽ നിന്ന് പുറത്തായ ശേഷം സിനിമയിൽ അഭിനയിക്കുകയും ചാനൽ പരിപാടികളിലും ഡാൻസ് ഷോകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു താരം. ഇതിനെല്ലാം പിന്നിൽ ജീവിക്കാനൊരു മാർഗ്ഗം തേടുകയായിരുന്നെന്ന് ശ്രീശാന്ത് തുറന്നുപറയുകയാണ്.

വീട്ടിലെ കറന്റ് ബില്ലടക്കാൻ വരെ താൻ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായെന്നും ശ്രീശാന്ത് പറഞ്ഞു. ‘പുറത്താക്കപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ വീട്ടിലെ കറന്റ് ബില്ലടയ്ക്കാൻ വരെ ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളോട് പടവെട്ടിയ കാലത്ത് സംഭവിച്ചതാണിതെല്ലാം,’ ശ്രീശാന്ത് പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾക്കിടെ രഞ്ജി ടീമിൽ അവസരം ലഭിക്കാൻ ഫിറ്റ്‌നസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. അടുത്തിടെ അന്തരിച്ച കോബി ബ്രയന്റിനെയും ബാസ്‌കറ്റ് ബോൾ ഇതിഹാസം മൈക്കൽ ജോർദാനെയും പരിശീലിപ്പിച്ച ടിം ഗ്രോവറാണ് ശ്രീശാന്തിന്റെയും ഗുരു. തനിക്കിതെല്ലാം അരങ്ങേറ്റ മത്സരത്തിനുള്ള ഒരുക്കം പോലെയാണ് തോന്നുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

പുലർച്ചെ എഴുന്നേൽക്കുന്ന താരം യോഗ ചെയ്യുന്നുണ്ടെന്നും നാലുമണിക്കൂർ ബോളിംഗ് പരിശീലിക്കുകയും രണ്ടു മണിക്കൂർ ജിമ്മിൽ വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. തുടർന്ന് മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഓൺലൈൻ ക്ലാസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ആത്മഹത്യചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. മുംബൈയിലാണ് അവസാനമായി തങ്ങൾ കണ്ടതെന്നും താരം പറഞ്ഞു. വിഷാദത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാർത്തകൾ വരുമ്പോൾ താൻ കടന്നു പോയ അവസ്ഥകളെക്കുറിച്ച് ഇപ്പോൾ പേടിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നുനാലു തവണ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. കുടുംബവും സുഹൃത്തുക്കളും നൽകിയ ആത്മവിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. 2013ൽ വാതുവെപ്പ് വിവാദത്തെ തുടർന്നാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേർപ്പെടുത്തുന്നത്.

Exit mobile version