കപ്പടിച്ചതിന് പിന്നാലെ തമ്മിൽ തല്ലി ബംഗ്ലാ താരങ്ങൾ; ഇന്ത്യൻ താരങ്ങൾക്ക് നേരെ ആക്രോശവും ആക്രമണവും;നാണക്കേട്

ജൊഹനാസ്ബർഗ്: അണ്ടർ-19 ലോകകപ്പിൽ കന്നി കിരീടം നേടി റെക്കോർഡിട്ട ശേഷം ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി കൈയാങ്കളിക്കൊരുങ്ങി നാണക്കേടിൽ. ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയായിരുന്നു. ഇന്ത്യൻ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്.

ഇത് ഇരുടീമിലെയും കളിക്കാർ തമ്മിൽ രൂക്ഷമായ വാക് തർക്കത്തിന് കാരണമാകുകയും ചെയ്തു. അംപയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ബംഗ്ലാദേശ് കളിക്കാരുടേത് വൃത്തികെട്ട പെരുമാറ്റമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് പ്രതികരിച്ചു.

തോൽവിയിലും ഞങ്ങൾ പ്രകോപിതരായിരുന്നില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. ചില മത്സരങ്ങൾ ജയിക്കും, ചിലത് തോൽക്കും. പക്ഷെ വിജയത്തിനുശേഷം ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം വൃത്തികെട്ട രീതിയിലായിരുന്നു. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു-ഗാർഗ് പറഞ്ഞു.

Exit mobile version