സച്ചിന്‍….സച്ചിന്‍…; സ്റ്റേഡിയങ്ങളില്‍ ഉയരുന്ന ഈ സച്ചിന്‍ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം

മുംബൈ: സച്ചിന്‍ എപ്പോഴൊക്കെ മൈതാനത്തിലിറങ്ങിയോ അപ്പോഴെല്ലാം കാതടപ്പിക്കുന്ന ശബ്ദത്തില്‍ സച്ചിന്‍, സച്ചിന്‍ എന്ന വിളികള്‍ മാത്രമാണ് ഉയര്‍ന്നുകൊണ്ടേയിരുന്നത്. ക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവുമായി മാറിയപ്പോള്‍ ഗാലറിയിലുള്ള ആരാധകര്‍ സച്ചിന്‍.. സച്ചിന്‍… എന്ന വിളികളില്‍ പ്രതീക്ഷയര്‍പ്പിച്ചു.

ഗാലറിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ആ സച്ചിന്‍ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് നേരിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍. ” സച്ചിന്‍… സച്ചിന്‍ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അതെന്റെ അമ്മയാണ് (രജനി തെണ്ടുല്‍ക്കര്‍)” എന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് അഞ്ചു വയസുള്ളപ്പോഴായിരുന്നു ആ വിളി ആദ്യമായി ഉയര്‍ന്നത്. തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന് പുറത്ത് കൂട്ടുകാരുമൊത്ത് കളിക്കുമ്പോള്‍ എന്നും വൈകീട്ട് ഏഴരയോടടുക്കുമ്പോള്‍ അമ്മ തന്നെ വിളിക്കാന്‍ വരും. എന്നാല്‍ പോകാന്‍ തനിക്ക് തീരെ താത്പര്യമുണ്ടാകില്ല. ആ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് അമ്മ സച്ചിന്‍… സച്ചിന്‍ എന്ന് വിളിച്ചുകൊണ്ടിരിക്കുമെന്നും”, അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയങ്ങളില്‍ നിന്നും ഉയരുന്ന ഈ സച്ചിന്‍… സച്ചിന്‍ വിളികള്‍ പലപ്പോഴും തനിക്ക് തന്നെ അവിശ്വസനീയമായി തോന്നാറുണ്ടെന്നും താന്‍ അത് ആസ്വദിക്കാറുണ്ടെന്നും സച്ചിന്‍ പറയുന്നു. 24 വര്‍ഷം നീണ്ട കരിയര്‍, 664 മത്സരങ്ങള്‍, 34,357 റണ്‍സ്, 100 സെഞ്ചുറികള്‍ സച്ചിന്‍ രമേശ് തെണ്ടുല്‍ക്കറെന്ന മഹാപ്രതിഭയുടെ കളിക്കണക്കുകള്‍ ഇങ്ങനെ നീണ്ട് പോകുകയാണ്.

Exit mobile version