ആറാം തമ്പുരാൻ; ബാലൺ ഡി ഓറിൽ ആറാം തവണയും മുത്തമിട്ട് മെസി

പാരിസ്: പ്രവചനങ്ങളും പ്രതീക്ഷകളും ഒന്നും തെറ്റിയില്ല, വീണ്ടും ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കി. ലോക ഫുട്‌ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ ബാലൺ ഡി ഓർ നേട്ടം. ഫ്രാൻസ് ഫുട്‌ബോൾ മാസികയാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010,2011,2012,2015 വർഷങ്ങളിലാണ് മെസി ഇതിനു മുൻപ് പുരസ്‌കാരം നേടിയത്.

പുരസ്‌കാരപ്ടികയിൽ മുന്നിലുണ്ടായിരുന്ന ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ദെയ്കിനെയാണ് മെസി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്‌സിലോണയെ ലാ ലിഗ ചാംപ്യൻമാരാക്കിയതും അർജന്റീനയെ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ മൂന്നാമതെത്തിച്ചതുമാണ് മെസിക്ക് തുണയായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവർ 3,4,5 സ്ഥാനങ്ങളിലെത്തി.

അമേരിക്കൻ വനിതാ താരം മെഗാൻ റപീനോ വനിതാതാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവെന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കർ സ്വന്തമാക്കി. മുൻ ഐവറി കോസ്റ്റ് ഫുട്‌ബോൾ താരം ദിദിയെ ദ്രോഗ്ബയായിരുന്നു പരിപാടിയുടെ മുഖ്യഅവതാരകൻ.

Exit mobile version