പകരക്കാരനെ ഇറക്കി, കളി തീരും മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം വിട്ടതായി റിപ്പോര്‍ട്ട്

മിലാന്‍: തനിയ്ക്ക് പകരക്കാരനെ ഇറക്കിയതില്‍ പ്രതിഷേധിച്ച് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരം തീരുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടതായി റിപ്പോര്‍ട്ട്. യുവന്റസും എസി മിലാനും തമ്മിലുള്ള മത്സരത്തിന്റെ 55-ാം മിനിറ്റിലാണ് കോച്ച് മൗറീസിയോ സാറി സൂപ്പര്‍താരത്തെ പിന്‍വലിച്ചത്. പകരമിറങ്ങിയ പൗലോ ഡൈബാല 22 മിനിറ്റിനുശേഷം യുവന്റസിന്റെ വിജയഗോള്‍ അടിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന മത്സരത്തില്‍ 1-0 നായിരുന്നു ചാമ്പ്യന്മാരുടെ ജയം. ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോള്‍ റൊണാള്‍ഡോ നിരാശനായിരുന്നതായി കാണപ്പെട്ടിരുന്നു. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കേ, അദ്ദേഹം അലെയ്ന്‍സ് സ്റ്റേഡിയം വിട്ടുപോയതായി സ്‌കൈ സ്പോര്‍ട്‌സ് ഇറ്റാലിയ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ റൊണാള്‍ഡോ നേരത്തെ സ്റ്റേഡിയം വിട്ടിട്ടുണ്ടോയെന്ന് കാര്യം അറിയില്ലെന്ന് സാറി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ക്രിസ്റ്റ്യാനോയെ കോച്ച് സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ലോക്കമോട്ടീവ് മോസ്‌കോയ്ക്കെതിരായ മത്സരത്തിലും ഇത് സംഭവിച്ചു. അന്നും ക്രിസ്റ്റ്യാനോ കോച്ചിനോട് പ്രതിഷേധിച്ചിരുന്നു.

ക്രിസ്റ്റ്യാനോയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ടീമംഗങ്ങളുമായി ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും സാറി പ്രതികരിച്ചു. കാല്‍മുട്ടിന് വേദനയുണ്ടായിട്ടും കളിക്കാന്‍ സമ്മതിച്ചതിന് കോച്ച് ക്രിസ്റ്റ്യാനോയോട് നന്ദി പറഞ്ഞു.

Exit mobile version