ഇന്ത്യ മുന്നോട്ട്, കോഹ്‌ലിക്കും സെഞ്ച്വറി; അർധ സെഞ്ച്വറി തികച്ച് രഹാനെ

പൂണെ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തോടെ മുന്നോട്ട് കുതിച്ച് ടീം ഇന്ത്യ. ഓപ്പണർ മായങ്ക് അഗർവാളിന് പിന്നാലെ നായകൻ വിരാട് കോഹ്‌ലിക്കും സെഞ്ച്വറി തിളക്കം. കോഹ്‌ലിയുടെ ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയാണിത്. 109-ാം ഓവറിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. 173 പന്തിൽ നിന്ന് പതിനാറ് ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 356ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 58 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് കോഹ്‌ലിക്ക് കൂട്ട്. കോഹ്‌ലി സെഞ്ച്വറി നേടുന്നതുവരെ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 150 റൺസ് നേടി. ഫിലാണ്ടർ എറിഞ്ഞ ഓവറിലെ നാലാം പന്ത് സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ അതിർത്തി കടത്തിയാണ് കോഹ്‌ലി ഈ വർഷത്തെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.

മൂന്നിന് 273 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യ 96.1 ഓവറിൽ 300 ഉം 111.4 ഓവറിൽ 350 റൺസും കടന്നു. ആദ്യ ദിവസം മായങ്ക് അഗർവാൾ (108), രോഹിത് ശർമ്മ (14), ചേതേശ്വർ പൂജാര (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Exit mobile version