കൊൽക്കത്ത: ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിൽ. 1997ൽ എഫ്‌സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് എത്തിച്ച് ഗോകുലം കേരള എഫ്‌സി ചരിത്രത്തിന്റെ ഭാഗമായി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഗോകുലത്തിന്റെ വിജയം. 64ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോൾ.
ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്. ഒരു കളി പോലും തോൽക്കാതെയാണ് ക്ലബ്ബ് ഡ്യൂറന്റ് കപ്പിൽ മുത്തമിട്ടത്. ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ ഇരട്ടഗോൾ മികവിലാണ് ഗോകുലം കപ്പടിച്ചത്.
45ാം മിനിറ്റിലും 51ാം മിനിറ്റിലുമായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ മാർക്കസ് ടൂർണമെന്റിൽ 11 ഗോളുകൾ തികച്ചു. 1997ൽ മോഹൻ ബഗാനെ തന്നെ തോൽപ്പിച്ചാണ് എഫ്‌സി കൊച്ചിൻ അവസാനമായി കേരളത്തിൽ നിന്ന് ഡ്യൂറന്റ് കപ്പ് നേടിയത്.