ഞങ്ങളെ എന്തിന് ഇങ്ങനെ പരീക്ഷിക്കുന്നു..? ഇതിന് മാത്രം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്…? ഒമാനിലെ മലവെള്ളപ്പാച്ചിലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതില്‍ ചങ്ക് തകര്‍ന്ന് ഫസല്‍

ഭാര്യ അര്‍ഷി, പിതാവ് ഖാന്‍, മാതാവ് ശബാന,മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്.

മസ്‌കറ്റ്: ദൈവമേ… ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു… ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..? ഇത് ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അമ്മദിന്റെ വിങ്ങുന്ന വാക്കുകളാണ്. ഒമാനില്‍ ഫാര്‍മസിസ്റ്റായ ഈ യുവാവും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ബനീ ഖാലിദ് തടാകം കാണാന്‍ ചെന്നപ്പോഴായിരുന്നു മലവെള്ളപ്പാച്ചില്‍ ആറു പേരെ കൊണ്ട് മാഞ്ഞുപോയത്.

ഭാര്യ അര്‍ഷി, പിതാവ് ഖാന്‍, മാതാവ് ശബാന,മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്. ദേശീയ മാധ്യമത്തോടാണ് ഫസല്‍ ചങ്ക് തകര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കണ്ടു നില്‍ക്കുന്നവരെ പോലും വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഫസലിന്റെ വാക്കുകള്‍. സംഭവം ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കുടുംബത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഫസലിന്റെ വാക്കുകള്‍;

നല്ല വെളിച്ചമുള്ള ദിവസമായിരുന്നു ഞങ്ങള്‍ ഇബ്രയില്‍ നിന്ന് കാറില്‍ വാദി ബനീ ഖാലിദിലേയ്ക്ക് യാത്ര പുറപ്പെട്ടത്. നല്ല ചൂടുണ്ടായിരുന്നു. ആകാശം ഇത്രപ്പെട്ടന്ന് മേഘാവൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വാദിയുടെ സമീപത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങി. ഉടന്‍ കാറില്‍ കയറി അവിടെ നിന്ന് മാറാന്‍ തീരുമാനിച്ചു. കൂടിപ്പോയാല്‍ 10 മിനിറ്റിനകം മഴ നിലയ്ക്കുമെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി. മഴ അതിന്റെ ശക്തി കാണിച്ചു. ഇടയ്ക്ക് ഒരു സ്വദേശി ഞങ്ങളോട് പറഞ്ഞു, ഇത് കുറച്ച് അപകടം പിടിച്ച സ്ഥലമാണ്. പെട്ടെന്ന് പോയിക്കോളൂ എന്ന്. കുറച്ച് ഉയര്‍ന്ന ഭാഗത്തുള്ള പ്രധാന റോഡിലേയ്ക്ക് പോകാനും വരാനും ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ വാക്കുകള്‍ ചെവികൊണ്ട് ഞങ്ങള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചുറ്റും കറുത്തിരുണ്ട് ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപപ്പെട്ടു. എനിക്കൊന്നും പറയാനോ മറ്റോ സാധിച്ചില്ല. കാറിന്റെ ചില്ലുകളില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ് പുറംകാഴ്ചകളൊന്നും കാണാന്‍ പറ്റാതായി. കാറിനകത്ത് നിന്നുള്ള ഉച്ഛ്വാസ വായു പോലും അകത്ത് തങ്ങിനിന്നു. ദൈവമേ, ഞങ്ങളെ പരീക്ഷിക്കരുതേ.. ചെറിയ കുട്ടികളാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നെല്ലാം പറഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചു. ഒടുവില്‍ എങ്ങനെയെങ്കിലും കാര്‍ മുകള്‍ഭാഗത്തെത്തി.

അപ്പോഴേയ്ക്കും മണല്‍നിറഞ്ഞ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയിരുന്നു. ഇനിയും മുന്നോട്ടു പോയാല്‍ അപകടത്തില്‍പ്പെടുമെന്ന് കരുതി ഞാന്‍ കാര്‍ പിന്നോട്ടെടുത്ത് ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി. 28 ദിവസം പ്രായമുള്ള മകന് മഴ കൊണ്ട് അസുഖം പിടിച്ചാലോ എന്നാലോചിച്ച് എല്ലാവരും കാറിനകത്ത് തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്, കാര്‍ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ തീരുമാനിച്ചു. വാതില്‍ തുറന്നപ്പോള്‍ എന്റെ മകള്‍ വെള്ളത്തില്‍ വീണു. അവളെ പിടിക്കാന്‍ എന്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും വെള്ളത്തില്‍ വീഴുകയായിരുന്നു.

പിതാവിന് നീന്തലറിയില്ലായിരുന്നു. മകളും പിതാവും വെള്ളത്തില്‍ ഒലിച്ചുപോയി. ഇതെല്ലാം കണ്ട് നിലവിളിക്കാനേ കാറിലുണ്ടായിരുന്ന എനിക്കും മാതാവ്, ഭാര്യ എന്നിവര്‍ക്കും കഴിഞ്ഞുള്ളൂ. വൈകാതെ കാര്‍ വെള്ളത്തില്‍ ഒലിച്ച് വാദി(തടാകം)യിലേയ്ക്ക് നീങ്ങി. രണ്ട് വയസുകാരനായ മകനെവിടെയാണെന്ന് എനിക്ക് ഓര്‍ക്കാനേ സാധിക്കുന്നില്ല. എന്റെ ഭാര്യ പിഞ്ചു കുഞ്ഞിനെ എടുത്തിരിക്കുകയായിരുന്നു. ഒഴുക്കില്‍ കാര്‍ തടാകത്തിലേയ്ക്ക് പതിച്ചു. ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തുവീണു. മണല്‍ നിറഞ്ഞ വെള്ളം വയറിനകത്തേയ്ക്ക് പോയി. എനിക്ക് ആദ്യം ഒരു പാറയിലും പിന്നീട് ഈന്തപ്പനയോലയിലും പിടിത്തം കിട്ടി. അതില്‍പിടിച്ച ഞാന്‍ പാറയില്‍ കയറി നിന്നു നിസഹായതയോടെ തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ ഒന്നും കാണാനില്ലായിരുന്നു. എല്ലാം ശൂന്യമായിരുന്നു.

എനിക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. ഞാന്‍ മലനിരകളുടെ മുകളിലെത്തി നോക്കിയെങ്കിലും അകലെ റഡാര്‍ വെളിച്ചമല്ലാതെ ചുറ്റുവട്ടത്തൊന്നും ആരെയും കാണാനില്ലായിരുന്നു. പിന്നീട് ഞാന്‍ മറ്റൊരു മലമുകളില്‍ കയറി. അകലെ കുറേ വീടുകള്‍ കണ്ടു അങ്ങോട്ടേയ്ക്ക് നീങ്ങി. ഒരു വീടിന് മുന്നില്‍ നിന്നപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. ഞാന്‍ സംഭവം പറഞ്ഞപ്പോള്‍ അവര്‍ അവിടെ നില്‍ക്കാന്‍ അനുവദിച്ചു. എന്റെ നാല് വയസുകാരിയായ മകളും രണ്ട് വയസുകാരനായ മകളും പിഞ്ചുകുഞ്ഞുമടക്കം ആരുമിനി തിരിച്ചുവരില്ലേ എന്ന് ഞാന്‍ ഭയക്കുന്നു.. സര്‍ദാര്‍ ഫസല്‍ വാക്കുകള്‍ മുറിഞ്ഞ് പറയുന്നു.

Exit mobile version