8 ദിര്‍ഹത്തെ ചൊല്ലി തര്‍ക്കം; യാത്ര തടഞ്ഞതിനെതിരെ പരാതിപ്പെട്ട കോഴിക്കോട് സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം!

ദുബായ്: ക്രെഡിറ്റ് കാര്‍ഡിലെ എട്ട് ദിര്‍ഹത്തിന്റെ ബാധ്യതയെ ചൊല്ലി യാത്രയ്ക്ക് പലതവണ തടസം നേരിട്ട യുവാവിന് ദുബായ് കോടതിയുടെ അനുകൂല വിധി. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് പ്രാഥമിക കോടതി വിധി അപ്പീല്‍കോടതി ശരിവച്ചു. കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധി.

2008ല്‍ ദുബായിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ദുബായിയിലെ കമ്പനിയില്‍ നിന്നു 2015ല്‍ സ്ഥലം മാറ്റം ലഭിച്ചു സൗദിയിലേക്കു പോയി. പോകുംമുന്‍പ് കാര്‍ഡിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുകയും ചെയ്തു. 2017 ജൂണില്‍ സൗദിയില്‍ നിന്ന് അബുദാബി വഴി നാട്ടിലേക്കു യാത്രചെയ്യുമ്പോള്‍ എമിഗ്രേഷന്‍ പിടികൂടുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു പോകുകയാണെന്നു പറഞ്ഞപ്പോള്‍ 13,800 ദിര്‍ഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചു.

സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കു പോയെങ്കിലും തിരികെ ദുബായിയിലെത്തിയപ്പോള്‍ വീണ്ടും പിടികൂടി. സ്റ്റേഷനില്‍ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ 8 ദിര്‍ഹം ബാക്കി അടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി.

തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബായ് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Exit mobile version