മലയാളിയ്ക്ക് വേണ്ടി നിയമം തിരുത്തി യുഎഇ! ഹിന്ദു-മുസ്ലീം ദമ്പതികളുടെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് ചരിത്രനിമിഷം

ദുബായ്: മലയാളിയ്ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യുഎഇ ഭരണകൂടം. സഹിഷ്ണുതാ വര്‍ഷത്തില്‍ ഹിന്ദു-മുസ്ലിം ദമ്പതികളുടെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് ചരിത്ര നീക്കവുമായി യുഎഇ ഭരണകൂടം.

യുഎഇയിലെ വിവാഹ നിയമപ്രകാരം മുസ്ലീം പുരുഷന് മറ്റു മതത്തില്‍ നിന്ന് വിവാഹം കഴിക്കാം. പക്ഷേ, മുസ്ലീം വനിതയ്ക്ക് അന്യ മതസ്ഥനായ ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. ഇപ്രകാരം വിവാഹം കഴിച്ചുണ്ടാകുന്ന കുട്ടികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് യുഎഇയില്‍ നിന്ന് നല്‍കില്ല. ഇതിനെതിരെ മലയാളിയെ കിരണ്‍ ബാബു നടത്തിയ നിയമ പോരാട്ടം ആണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

ഷാര്‍ജയില്‍ ജീവിക്കുന്ന കിരണ്‍ ബാബു, ഭാര്യ സനം സാഹൂ സിദ്ദീഖ് എന്നിവരുടെ വിവാഹം 2016ല്‍ കേരളത്തില്‍ വച്ചായിരുന്നു. 2018ല്‍ ഇവര്‍ക്ക് മകള്‍ ജനിച്ചു അപ്പോഴാണ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ തടസ്സമുണ്ടായത്.

പിതാവ് ഹിന്ദുവായതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നായിരുന്നു അധികൃതര്‍ ആദ്യം സ്വീകരിച്ച നിലപാട്. പിന്നാലെ എന്‍ഒസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. നാല് മാസത്തെ വിചാരണക്കൊടുവില്‍ കേസ് തള്ളി.തുടര്‍ന്ന് പൊതുമാപ്പ് വേളയില്‍ ഒരിക്കല്‍ക്കൂടി ശ്രമിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വീണ്ടും അപേക്ഷിച്ചു.

മകള്‍ക്ക് നിയമ രേഖകള്‍ ഒന്നും ലഭ്യമല്ലാതെ വലഞ്ഞ ഇവര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിയമപോരാട്ടം വിജയിച്ചത്. വിഷുവിന് ഒരു ദിവസം മുന്‍പ് ഏപ്രില്‍ 14ന് അനംത അസെലീന്‍ കിരണ്‍ എന്ന പേരില്‍ ഒമ്പത് മാസം പ്രായമായ മകള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഭാര്യയും കുഞ്ഞും നിലവില്‍ കേരളത്തിലാണുള്ളത്. വിഷുവിന്റെ തലേന്ന് യുഎഇ അധികൃതരുടെ കൈനീട്ടമായി ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് കിരണ്‍ പറയുന്നു.

Exit mobile version