യുഎഇയുടെ സ്‌നേഹം ഏറ്റുവാങ്ങി രാഹുല്‍; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം നന്ദി പറഞ്ഞ് രാഹുല്‍ മടങ്ങി

ഇന്നലെ ഷാര്‍ജ ഭരണാധികാരിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി രാഹുല്‍ സന്ദര്‍ശനം വിജയകരമാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനും മുസ്ലിം ലീഗ്, കെഎംസിസി എന്നിവര്‍ക്കും നന്ദി പറഞ്ഞു

അബുദാബി; രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്കു മടങ്ങി. ഇന്നലെ ഷാര്‍ജ ഭരണാധികാരിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി രാഹുല്‍ സന്ദര്‍ശനം വിജയകരമാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനും മുസ്ലിം ലീഗ്, കെഎംസിസി എന്നിവര്‍ക്കും നന്ദി പറഞ്ഞു.

2019ലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനവും, രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വിജയം നേടിയ ശേഷമുള്ള ആദ്യ വലിയ പൊതുപരിപാടിയുമായിരുന്നു രാഹുലിന്റെ യുഎഇ സന്ദര്‍ശനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വര്‍ഷം ഗള്‍ഫ് നാട്ടിലെത്തിയ ആദ്യ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു രാഹുല്‍. ഏറെ പ്രത്യേകതകളുള്ള സന്ദര്‍ശനം വന്‍വിജയമാക്കിയാണ് രാഹുല്‍ മടങ്ങുന്നത്.

മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി എംപി, എഐസിസി സെക്രട്ടറി ഹിമാന്‍ഷ്യു വ്യാസ് തുടങ്ങിയവരുടെ ആസൂത്രണമികവായിരുന്നു പരിപാടികളുടെ വിജയം. സര്‍ക്കാര്‍ അതിഥിയായല്ല സന്ദര്‍ശനമെങ്കിലും ദുബായ് ഭരണാധികാരിക്കു പിന്നാലെ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

വിവിധ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.വാര്‍ത്താസമ്മേളനവും നടത്തി.

Exit mobile version