18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിലും പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല; സൗദിയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം

തൊഴിലുടമ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതിരിക്കല്‍, മൂന്ന് മാസം ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മന്ത്രാലയത്തിനു ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്കുമാറ്റാന്‍ അധികാരമുണ്ടായിരിക്കും

റിയാദ്: സൗദിയില്‍ 2016 ല്‍ പാസാക്കിയ റിക്രൂട്ട്‌മെന്റ വ്യവസ്ഥയ്ക്ക് അംഗീകാരം. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകാരം നല്‍കിയത്. പുതിയ ഭേദഗതി പ്രകാരം 18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിലും പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല.

കൂടാതെ വിദേശികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണം. എന്നാല്‍ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.അതേസമയം ശമ്പളം നല്‍കാതിരിക്കല്‍, ബിനാമി ബിസിനസ്സ്, തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ മന്ത്രാലയത്തിനു അധികാരമുണ്ട് എന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതിരിക്കല്‍, മൂന്ന് മാസം ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മന്ത്രാലയത്തിനു ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്കുമാറ്റാന്‍ അധികാരമുണ്ടായിരിക്കും.

Exit mobile version