യുഎഇ യുവജന മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏഴ് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുവതീയുവാക്കളില്‍ നിന്ന് യുഎഇയുടെ യുവജന മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. കഴിവും താല്‍പ്പര്യവുമുള്ള യുവാക്കള്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം അറിയിച്ചിരുന്നു.

കുറിപ്പ് പങ്കുവെച്ച് ഏഴ് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,700 അപേക്ഷകളാണ്. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിലാണ് ഇത്രയേറെ അപേക്ഷകള്‍ ലഭിച്ചത്. ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കണമെന്നായിരിന്നു അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

also read; തെങ്ങുകള്‍ക്കിടയിലെ മോഡിയുടെ ചിത്രവുമായി സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷനെ ട്രോളി സോഷ്യല്‍മീഡിയ, പ്രകൃതി’ ദുരന്ത’ങ്ങളെ കാണിച്ചുതരുന്നുവെന്ന് കമന്റ്

യുവജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നുവെന്ന് ദുബായി ഭരണാധികാരി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ജന്മനാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം” എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version