ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയ്ക്കും സഹോദരിക്കും പിന്നാലെ മകന്‍ ക്രിസ് ബിബിനും, മരണം മൂന്നായി

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരണം മൂന്നായി. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ചാലക്കുടി പോട്ട നടക്കുന്ന് ചുള്ളിയാടന്‍ ബിബിന്റെ മൂത്ത മകന്‍ ക്രിസ് ബിബിന്‍ ആണ് മരിച്ചത്. എട്ടു വയസായിരുന്നു.

സിഡ്നിക്കടുത്ത് ഓറഞ്ചില്‍ നിന്ന് ബ്രിസ്‌ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്‌സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. പിന്നാലെയാണ് മകന്‍ മരണപ്പെട്ടത്.

വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണമായ അപകടം നടന്നത്.

Exit mobile version