ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂൺ 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയർലൈൻസ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച യാത്രക്കാർക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. മുമ്പ് വിമാനങ്ങൾ റദ്ദാക്കിയ വേളയിൽ തന്നെ എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചിരുന്നു.
യാത്രാവിലക്ക് നീട്ടിയ സാഹചര്യത്തിൽ ആശങ്കയിലായിരിക്കുന്നത് പ്രവാസി യാത്രക്കാരാണ്. യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര തിരിക്കാനാകാതെ ആശങ്കയിലാണ് ഇവർ.
യുഎഇ പൗരന്മാർക്കും, യുഎഇ ഗോൾഡൻ വിസയുള്ളവർക്കും, നയതന്ത്ര ഉദ്യോഗസ്ഥർക്കും യാത്രാവിലക്കെന്ന ഈ നിബന്ധന ബാധകമല്ലെന്നും എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.
യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻസിഇഎംഎ)യാണ് ഇനുിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നത്. ഏപ്രിൽ 25നാണ് ഈ നിബന്ധന നിലവിൽ വന്നത്. നിയന്ത്രണം ഒരുമാസം പിന്നിടുന്നതിനിടെയാണ് യാത്രാവിലക്ക് യുഎഇ നീട്ടിയിരിക്കുന്നത്.