ഏറ്റവും സുരക്ഷിതം, മികച്ച സൗകര്യങ്ങൾ, സൗഹാർദ്ദപരം; ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും യുഎഇയും ഖത്തറും

oman

ദുബായ്: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. ഇന്റർനാഷൺസിന്റെ എക്‌സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് രാജ്യങ്ങൾ നേട്ടം കൊയ്തത്. 59 രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് യുഎഇ. അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്. മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ (17), സൗദി അറേബ്യ (24), കുവൈത്ത്(39) എന്നിങ്ങനെയാണ് ഇടം പിടിച്ചത്.

ഗതാഗതസൗകര്യം, ആരോഗ്യം, പരിസ്ഥിതി, ഡിജിറ്റൽ സൗകര്യങ്ങൾ, വിനോദസമയങ്ങൾ എന്നിങ്ങനെ വിദേശപൗരൻമാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏഴുകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സുരക്ഷിതരാജ്യങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. ജീവിതനിലവാരത്തിൽ ഒമാൻ ലോകത്ത് 32ാം സ്ഥാനത്തും ഗൾഫ് രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്തുമാണ്. യുഎഇ പതിനേഴാം സ്ഥാനത്തുണ്ട്. ഖത്തർ (23) സൗദി അറേബ്യ (41), കുവൈത്ത് (59) സ്ഥാനത്തും ഇടംപിടിച്ചു.

ജീവിതച്ചെലവുകൾ പരിഗണിച്ച് ഒരു പ്രവാസിക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും ഒമാനെന്നും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്രതലത്തിൽ ഒമാന് 21ാം സ്ഥാനമാണ് ഒമാന്. ബഹ്‌റൈൻ (26), സൗദി അറേബ്യ (30), യു.എ.ഇ (44), ഖത്തർ (49), കുവൈറ്റ് (53)എന്നിങ്ങനെയാണ് മറ്റുഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.
രിസ്ഥിതിനിലവാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത് ഒമാനാണ്. ലോകത്ത് 17ാമതുമാണ് ഒമാൻ. യുഎഇ (35), ബഹ്‌റൈൻ (42), സൗദി അറേബ്യ (44), കുവൈറ്റ് (58) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.

സൗഹാർദപൂർണമായ രാജ്യങ്ങളുടെ പട്ടികയിലും മുന്നിലാണ് ഒമാൻ. ലോകത്ത് നാലാംസ്ഥാനത്താണ് രാജ്യം. ബഹ്‌റൈൻ 14ാമതും ഗൾഫ് രാജ്യങ്ങളിൽ രണ്ടാമതുമാണ്. യുഎഇ (21), സൗദി (32), ഖത്തർ (36), കുവൈറ്റ് (59) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ.

വോട്ടെടുപ്പിൽ പങ്കെടുത്ത ഗൾഫ് രാജ്യങ്ങളിലെ 82 ശതമാനം പ്രവാസികളും യുഎഇയിലെ ജീവിതത്തിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കി. ഒമാനിലെ ജീവിതത്തിൽ 80 ശതമാനം പേർ സംതൃപ്തരായപ്പോൾ ഖത്തർ 79 ശതമാനം, ബഹ്‌റൈൻ 76 ശതമാനം എന്നിങ്ങനെ റാങ്കുകൾ പിന്നിട്ടു. ഗൾഫ് രാജ്യങ്ങളിലെ മൊത്തത്തിലുള്ള സംതൃപ്തി റേറ്റിങ് 77 ശതമാനമാണ്.

Exit mobile version