ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി

ജിദ്ദ: കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി വാണിജ്യ മന്ത്രാലയം. ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഉപഭോക്താക്കള്‍ക്ക് കടകളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ഇത് പ്രകാരം എല്ലാ കച്ചവട കേന്ദ്രങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനാകും. ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതിനായി മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് നേടേണ്ട ആവശ്യമല്ല. കച്ചവട കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച വാര്‍ഷിക ഇളവുകളില്‍ ഒരു കുറവുമുണ്ടാകില്ല. സേവന ദാതാവിന് സാമ്പത്തിക ഫീസൊന്നും നല്‍കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യയില്‍ തിങ്കളാഴ്ച 351 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 418 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറുപേര്‍ കൂടി മരിച്ചു.

ഇന്ന് 351 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,182 ആയി. ഇതില്‍ 3,71,032 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനമാണ്.

ആകെ മരണം 6534 ആയി. മരണനിരക്ക് 1.8 ശതമാനമാണ്. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2616 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരില്‍ 519 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

റിയാദ് 168, കിഴക്കന്‍ പ്രവിശ്യ 62, മക്ക 53, അല്‍ ഖസീം 17, മദീന 12, ഹാഇല്‍ 10, അസീര്‍ 7, ജീസാന്‍ 5, വടക്കന്‍ അതിര്‍ത്തി മേഖല 4, അല്‍ജൗഫ് 4, തബൂക്ക് 4, അല്‍ബാഹ 3, നജ്റാന്‍ 2 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം.

Exit mobile version