കൺമണിയെ ഒരു നോക്ക് കാണാൻ കൊതിച്ച് ടിക്കറ്റെടുത്ത റെജിയെ കവർന്ന് മരണം; വിമാനത്തിലേറിയത് ജീവനറ്റ്; ഒപ്പം കുഞ്ഞിനായി വാങ്ങിയ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും

Reji Koshy | Pravasi News

ഷാർജ: ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യമാണ് മരണമെങ്കിലും അപ്രതീക്ഷിതമായി മരണമെത്തുമ്പോൾ തകർക്കുന്നത് ഒരുപാട് ജീവിതങ്ങളേയും സ്വപ്‌നങ്ങളേയുമാണ്. ഇത്തരത്തിൽ ഒരുപാട് സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി യുവാവിനെ മരണം കവർന്ന ഹൃദയം തകർക്കുന്ന അനുഭവം വിവരിക്കുകയാണ് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. തന്റെ കടിഞ്ഞൂൽ കൺമണിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കൊല്ലം അഞ്ചൽ സ്വദേശിയായ റെജി കോശി. എന്നാൽ നിശബ്ദ ഹൃദയാഘാതം റെജിയുടെ ജീവൻ കവരുകയായിരുന്നു.

ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായിരുന്നു റെജി കോശി. കുറച്ച് കാലങ്ങളായി അവധി ദിനങ്ങളിൽ തനിക്ക് ആദ്യമായി ജനിച്ച കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിവെക്കുന്ന തിരക്കിലായിരുന്നു റെജി. കുഞ്ഞിനെ കാണാൻ ജനുവരിയിലാണ് നാട്ടിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചത്. എന്നാൽ നിയോഗം റെജിയുടെ ജീവനറ്റ ശരീരമാണ് നാട്ടിലെത്തിച്ചത്. ഒപ്പം ഒരു പെട്ടിയിൽ റെജി തന്റെ കുഞ്ഞുമകനായി വാങ്ങിച്ച് കൂട്ടിയ കളിപ്പാട്ടങ്ങളുടെ പെട്ടിയും.

പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം തനിക്ക് മുന്നിലെത്തിയ യുവാവിന്റെ മരണത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

ദൈവം നിശ്ചയിച്ച സമയത്താണ് മരണം. ആ സമയം, പക്ഷേ, ദൈവം ആർക്കും അറിയിച്ചു കൊടുത്തിട്ടില്ല. ഞാനിപ്പോഴൊന്നും മരിക്കില്ല എന്നാർക്കും പറയാൻ കഴിയില്ല. മരണത്തെ ഭയന്നിട്ട് കാര്യവുമില്ല. അതെപ്പോഴും നമ്മളോടപ്പമുണ്ട്.

ഇന്നലെ വളരെ വേദനയോട് കൂടിയാണ് ഒരു ചെറുപ്പക്കാരന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശി റെജി കോശി കഴിഞ്ഞ 13 വര്‍ഷമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട്.സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാതെ ഈ ലോകത്ത് നിന്നും യാത്രയായി. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരസ്യ കമ്പനിയില്‍ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു.ജനുവരിയില്‍ അവധിക്ക് നാട്ടില്‍ പോകുവാന്‍ വേണ്ടിയിരിക്കുകയായിരുന്നു. ആദ്യമായി ജനിച്ച സ്വന്തം കുഞ്ഞിനെ കാണുവാനുളള ആഗ്രഹമായിരുന്നു,റെജിയുടെ മനസ്സ് മുഴുവനും.അവധി ദിവസങ്ങളില്‍ വാവക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങളും,വസ്ത്രങ്ങളും വാങ്ങി വെക്കുകയായിരുന്നു.റെജിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ട് വന്ന സുഹൃത്ത് ബിജു പറയുകയാണ്,മരിക്കുന്നതിന്‍റെ തലേ ദിവസം റെജിയെ വിളിച്ച് തന്നെ ഒന്ന് കാണാന്‍ പോലും കഴിയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, ജനുവരിയില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളെയൊക്കെ വന്ന് കാണാം,സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസം ബിജുമായി പങ്ക് വെക്കുകയും ചെയ്തു. പിറ്റേദിവസം റെജി ഉണര്‍ന്നില്ല,അവന്‍റെ ആഗ്രഹങ്ങള്‍,സ്വപ്നങ്ങള്‍ എല്ലാം ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായി.എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലേക്ക് റെജിയുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ കൂട്ടുകാരന്‍ ബിജുവിന്‍റെ കെെയ്യിലുളള മറ്റൊരു പെട്ടിയില്‍ മുഴുവനും, താന്‍ ഒരുപാട് കാണാന്‍ കൊതിച്ച,,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത കുഞ്ഞുമോന് പപ്പയുടെ സ്നേഹസമ്മാനങ്ങളായിരുന്നു. ഭൂമിയിലുള്ള സർവസ്വവും വിട്ടേച്ചു പോവലാണ് മരണം. ഒരു സമ്പാദ്യവും കൂടെ കൊണ്ട് പോകുവാനാവില്ല എന്ന സതൃം തിരിച്ചറിയുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 29 ലെ രാത്രി റൂമില്‍ ഭക്ഷണം ഉണ്ടാക്കിയത് റെജിയായിരുന്നു.റൂമിലുണ്ടായിരുന്ന എല്ലാപേരും കൂടി ചേര്‍ന്ന് ആഹാരം കഴിച്ച്, തമാശയും പറഞ്ഞ് സന്തോഷത്തോടെ ഉറങ്ങാന്‍ കിടക്കുകയായിരുന്നു.സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ കൂടെയുളളവര്‍ നോക്കുമ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുകയായിരുന്നു.Silent Attack ആയിരുന്നു. നല്ലൊരു സുഹൃത്ത്,സ്നേഹം നിറഞ്ഞവന്‍, ഒരാളെയും വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവന്‍,ഇതൊക്കെയാണ് റെജിയെ കുറിച്ച് സുഹൃത്തുകള്‍ക്ക് പറയാനുളളത്.
“നാളെ നമ്മള്‍ ജീവിക്കാനും,ജീവിക്കാതെ ഇരിക്കുവാനും സാധ്യതയുണ്ട്,പക്ഷെ ഈ സുന്ദരമായ നിമിഷങ്ങള്‍ നാളെ ഓര്‍മ്മിക്കപ്പെടും.”
അവസാനമായി റെജി Face book ല്‍ പോസ്റ്റ് ചെയ്ത Status ഇതായിരുന്നു. ദെെവം നിശ്ചയിച്ച സമയം വന്നെത്തിയാല്‍ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ നിവൃത്തിയില്ല.ചെറുപ്പകാരുടെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നമ്മുക്ക് പ്രയാസവും ദുഃഖവും ഉണ്ടാകും.എന്നാല്‍ മരണത്തിന് ചെറുപ്പവലിപ്പങ്ങളില്ല,കാലവും സമയവുമില്ല, ഇതാണ് ഒരു യാഥാര്‍ത്ഥ്യം.
പ്രിയപ്പെട്ടവരുടെ വേര്‍പ്പാടിന്‍റെ വേദനയുടെ ആഴം വളരെ വലുതാണ്.ജീവിച്ച് തുടങ്ങയതെയുളളു. ഇനി ഒരുപാട് കാലം,സ്നേഹത്തോടെ ഇണങ്ങിയും, പിണങ്ങിയും ജീവിക്കേണ്ടവള്‍,റെജിയുടെ ഭാര്യ. ജനിച്ചതിന് ശേഷം സ്വന്തം പപ്പായെ കാണാന്‍ കഴിയാത്ത ആ കുഞ്ഞുമോന്‍,എന്ത് പറഞ്ഞാണ് ആ കുടുംബത്തെ ആശ്വസിപ്പിക്കുക എന്നറിയില്ല. പ്രിയതമന്‍റെ വേര്‍പ്പാട് നല്‍കിയ വേദന താങ്ങാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അതോടപ്പം പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Exit mobile version